ഇന്ത്യയിലെ ഉയർന്ന പരീക്ഷകള്‍ പലതും ഒരു പ്രഹസനമായി തീർന്നിരിക്കുന്നു. നടക്കാനിരിക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ടെലിഗ്രാമുകളില്‍ ലഭ്യമാണെന്നും പണം നല്‍കുന്നവർക്ക് അവ ലഭ്യമാമെന്നുമുള്ള വിവരങ്ങളാണ് പലപ്പോഴും പുറത്ത് വരുന്നത്.ഇത്തരം സംഭവങ്ങളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന നിസംഗ മനോഭാവം പ്രശ്നം ഗുരുതരമാക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വർഷങ്ങളോളമുള്ള പരിശ്രമമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ നീറ്റ് പുനഃപരീക്ഷാ ചോദ്യ പേപ്പറുകളും ചോർന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു. ഇതിനിടെ രാജ്യമെമ്പാടുമുള്ള നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് കരഞ്ഞു കലങ്ങിയ കണ്ണുമായി വിദ്യാർത്ഥികളെയും അച്ഛനമ്മമാരെയും കാണാമായിരുന്നു. വെറും രണ്ട് മിനിറ്റ് താമസിച്ചെന്ന കുറ്റത്തിന് സുരക്ഷാ ഉദ്യോഗസ്ഥർ പരീക്ഷാ ഹാളിലേക്ക് കടക്കാൻ അനുവദിക്കാതെ പുറത്ത് നിർത്തിയ വിദ്യാർത്ഥികളും അവരുടെ അച്ഛനമ്മമാരുമായിരുന്നു അത്.
പരീക്ഷാ ഹാളിന് മുന്നില്‍ കരയുന്ന വിദ്യാർത്ഥികളും അച്ഛനമ്മമാരും
മധ്യപ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ ഹൃദയഭേദകമായിരുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറയുന്നു. “മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള ഹൃദയഭേദകമായ ഒരു രംഗം. ഗേള്‍സ് കോളേജ് റീ-നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍, ചെറിയ കാലതാമസം, ബയോമെട്രിക് പ്രശ്നങ്ങള്‍, അഡ്മിറ്റ് കാർഡ് പിഴവ് എന്നിവ കാരണം മൂന്ന് വിദ്യാർത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടു. ഓരോ ഉദ്യോഗാർത്ഥിയുടെയും പിന്നില്‍ വർഷങ്ങളുടെ പ്രതീക്ഷകളും ത്യാഗങ്ങളും സ്വപ്നങ്ങളും വഹിച്ചുകൊണ്ട് മാതാപിതാക്കള്‍ ഉണ്ടായിരുന്നു – ആ നിമിഷത്തെ കൂടുതല്‍ വൈകാരികമാക്കി.” വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കി.
അത്തരം പരീക്ഷകള്‍ക്കായുള്ള നിയമങ്ങള്‍ മനുഷ്യന്‍റെ അടിസ്ഥാന സഹാനുഭൂതിയെ പോലും മാനിക്കുന്നില്ലെന്ന് പലരും കുറിച്ചു. പല ഉപയോക്താക്കളും സിസ്റ്റം സാധാരണക്കാരന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്ന് പരാതിപ്പെട്ടു. നീറ്റ് പുനഃപരീക്ഷയ്ക്ക് കാരണം തന്നെ സർക്കാറിന്‍റെ കെടുകാര്യസ്ഥതയാണെന്നിരിക്കെ വിദ്യാർത്ഥികളോട് ഇത്തരത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും നെറ്റിസെണ്‍സ് പറഞ്ഞു. തെലുങ്കാനയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടത്. രണ്ട് മിനിറ്റ് താമസിച്ചതിന് മകളെ പരീക്ഷാ ഹാളിലേക്ക് കടക്കാൻ അനുവദിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കാലില്‍ വീഴുന്ന അമ്മയുടെ വീഡിയോയായിരുന്നു.
‘ആകാം അല്പം അനുകമ്പ’
‘പേപ്പർ ചോർച്ച കാരണം 2 ലക്ഷം വിദ്യാർത്ഥികള്‍ കഷ്ടപ്പെടുന്നു. ഒരു രാഷ്ട്രീയക്കാരനും രാജിവച്ചില്ല.’, ‘2 മിനിറ്റ് വൈകി. അച്ചടക്കത്തിന്‍റെ മാതൃക കാണിക്കാൻ 3 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു.’ എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യമ കുറിപ്പുകള്‍. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ അല്പം ഇളവുകള്‍ നല്‍കാമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. ‘പരീക്ഷാ നിയമങ്ങളും റിപ്പോർട്ടിംഗ് സമയവും പാലിക്കണമെന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും, ഇത് ഒരു പുനഃപരീക്ഷയായതിനാല്‍, വെറും 1-2 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിച്ചത് നിരവധി വിദ്യാർത്ഥികള്‍ക്ക് വർഷങ്ങളുടെ കഠിനാധ്വാനം ലാഭിക്കാമായിരുന്നു. അച്ചടക്കം പ്രധാനമാണ്, എന്നാല്‍ അസാധാരണമായ സാഹചര്യങ്ങളില്‍ അനുകമ്പയും അങ്ങനെ തന്നെ.” എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. അതേസമയം മറ്റ് ചിലർ രണ്ട് മിനിറ്റ് നേരത്തെ വരാൻ കഴിയാത്തവർ എങ്ങനെയാണ് രോഗികളെ ചികിത്സിക്കുന്ന ഉത്തരവാദിത്വമുള്ള ഡോക്ടർമാരാകുമെന്ന് ചോദിച്ചെത്തി.

















