കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങും. കേരളത്തില്‍ പ്രവർത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഉടൻ കൈമാറും. ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. എന്നാല്‍ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.
കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. രാജ്യസഭ എംപി സ്ഥാനത്ത് നാളെ കാലാവധി അവസാനിക്കുന്ന കുര്യന്‍ ഉടന്‍ രാജിക്കത്ത് നല്‍കും.
പശ്ചിമ ബംഗാള്‍ പര്യടനത്തിലുള്ള പ്രധാനമന്ത്രി മടങ്ങിയെത്തിയാലുടന്‍ നേരിട്ട് രാജിക്കത്ത് നല്‍കും. മൂന്നാം മോദി സര്‍ക്കാരില്‍ 2024 ജൂണ്‍ 9നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വഹക സമിതിയംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് കുര്യന്‍ ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

















