ഇന്ത്യക്കിപ്പോള്‍ സ്വര്‍ണം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരുവശത്ത് സുരക്ഷിതനിക്ഷേപവും പ്രൗഢിയുടെ പ്രതീകവുമാണ് സ്വര്‍ണം.എന്നാല്‍, മറുവശത്ത് രാജ്യത്തിന് വലിയ ബാധ്യതയും. സ്വര്‍ണ ഇറക്കുമതി രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണമാവുന്നു. ഇത് തന്നെയാണ് ആശങ്കക്കുള്ള കാരണം.
രൂപയുടെ മൂല്യമിടിഞ്ഞാല്‍ അത് സമ്പദ്‌വ്യവസ്ഥക്ക് ഒട്ടും ഗുണകരമല്ല. സ്വര്‍ണ ഉപഭോഗം കുറക്കാതെ രാജ്യത്തെ രക്ഷിക്കാന്‍ വഴിയുണ്ടോ. ഉണ്ടെന്നാണ് ഇന്ത്യയിലെ ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതിനെക്കുറിച്ച് നമുക്ക് നോക്കാം.
ആനന്ദ് രാതി വെല്‍ത്ത് സിഇഒ ഫിറോസ് അസീസാണ് പുതിയ ആശയം മുന്നോട്ടുവെച്ചത്. കൈവശമുള്ള രണ്ട് മുതല്‍ നാല് ശതമാനം സ്വര്‍ണം ഇന്ത്യക്കാര്‍ വില്‍ക്കണം. ഇന്ത്യയിലെ വീടുകളില്‍ നാല് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണമാണുളളത്. 75 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണമാണ് വര്‍ഷംതോറും ഇറക്കുമതി ചെയ്യപ്പെടുന്നത്. ആനന്ദ് രാതിയുടെ വെല്‍ത്ത് മാനേജ്‌ഴ്‌സിന് 13,800 കുടുംബങ്ങളുമായി ബന്ധമുണ്ട്. ഈ കുടുംബങ്ങള്‍ അവരുടെ 100 ഗ്രാം സ്വര്‍ണം വില്‍ക്കുന്നു. ഇതിലൂടെ 2500 മുതല 3000 കോടി വരെയുള്ള സ്വര്‍ണം സര്‍ക്കുലേഷനിലെത്തും. ഇതിലൂടെ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ചെലവ് 70 ബില്യണ്‍ ഡോളറില്‍ നിന്ന് 40 ബില്യണ്‍ ഡോളറായി കുറയും.
സ്വര്‍ണനിക്ഷേപകരോട് ഒന്ന് മാറിചിന്തിക്കാനാണ് സാമ്പത്തികവിദഗ്ധരും പറയുന്നത്. വീട്ടിലിരിക്കുന്ന സ്വര്‍ണം പണമാക്കുന്നതിനെ കുറിച്ച് ചിന്തിക്കണം. സ്വര്‍ണംവിറ്റ് ആളുകള്‍ ആ തുക മറ്റ് മേഖലകളില്‍ നിക്ഷേപിക്കണം. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമാര്‍ഗങ്ങള്‍ പരിഗണിക്കണം. ഉപദേശം ലക്‌സ്മിയുടെ സ്ഥാപക പ്രീതി ഗുപ്തയുടേതാണ്.
കൈയിലുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുക. പകരം ഡിജിറ്റല്‍ ഗോള്‍ഡിലെ ഇടിഎഫുകളിലോ നിക്ഷേപം നടത്തുക. ഇതുവഴിയും സ്വര്‍ണം ഇറക്കുമതി നിയന്ത്രിക്കാമെന്ന് സാമ്പത്തികവിദഗ്ധര്‍ കണക്കുകൂട്ടുന്നു. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളും പരിഗണിക്കാം.
സ്വര്‍ണത്തെ വൈകാരികമായ ഒരു ആസ്തിയായി കാണരുത്. അതൊരു മികച്ച നിക്ഷേപമാര്‍ഗമായി കരുതണം. ഇപ്പോള്‍ സ്വര്‍ണനിക്ഷേപത്തില്‍ നിന്ന് ലാഭമെടുക്കാനുളള സമയമാണിത്. അതിന് എല്ലാവരും തയാറായാല്‍ രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയില്‍ താല്‍ക്കാലിക പരിഹാരമാവുകയും ചെയ്യും.

















