ഇന്ത്യ ഒരു അടച്ചു പൂട്ടലിനെയാണോ അഭിമുഖീകരിക്കാൻ പോകുന്നത്? ഇന്ത്യയില്‍ ലോക്ഡൗണ്‍ ഉണ്ടാകുമോ? പുറത്തിറങ്ങാതെ വീട്ടിനകത്ത് ഇരിക്കേണ്ടി വരുമോ?രാജ്യത്ത് അടുത്തിടെ ഉരുത്തിരിഞ്ഞ സംശയങ്ങളാണിവ. കമ്പനികള്‍ വർക്ക് ഫ്രം ഹോമുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ എന്താണ് ഇതിന് കാരണം? ഈ അടച്ചു പൂട്ടല്‍ സൂചനകള്‍ ഏതെങ്കിലും മഹാമാരിയെ പേടിച്ചു കൊണ്ടാണോ? ഏതെങ്കിലും അപകടത്തില്‍ പെടാതിരിക്കാനാണോ? കാരണങ്ങള്‍ ഇതൊന്നുമല്ല.
രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആണ്. അതെ ഇന്ത്യ മുന്നോട്ട് പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളവയുടെ വില ഇനിയുള്ള ദിവസങ്ങളില്‍ വർധിക്കും. നിത്യോപയോഗ സാധനങ്ങളുടെ വില ഓരോന്നായി വർധിക്കുകയും ചെയ്യും. പാലുള്‍പ്പെടെ ഉള്ളവയുടെ വില വർധിപ്പിക്കുകയും ചെയ്തു. മോദി സർക്കാരിന് കീഴില്‍ ഈ നാട് ഞെരിപിരി കൊള്ളും. പെട്രോളിൻ്റേയും ഡീസലിൻ്റേയും വില ഇന്നോ നാളെയയോ വർധിക്കാം. അങ്ങനെ സാധാരണക്കാരൻ്റെ ജീവിതം ദുസഹമാകാം.
പശ്ചിമേഷ്യൻ യുദ്ധത്തില്‍ വേണ്ട രീതിയിലുള്ള മുൻകരുതലുകള്‍ എടുക്കാത്തതാണ് സാമ്പത്തീക പ്രതിസന്ധിക്ക് കാരണം. പ്രശ്നങ്ങള്‍ കാണുന്നതിന് കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ഇന്ധന ക്ഷാമവും പാചക വാതക ക്ഷാമവും വലിയ രീതിയില്‍ ഉണ്ടായി. പ്രതിദിനം 1600 കോടി രൂപ നഷ്ടത്തിലാണ് ഇപ്പോള്‍ എണ്ണവില്‍ക്കുന്നതെന്നാണ് പൊതുമേഖല എണ്ണകമ്പനികള്‍ അവകാശപ്പെടുന്നത്. ഇന്ത്യയിലെ പ്രതിസന്ധിക്ക് ഇന്ധനക്ഷാമം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇതിന് കാരണം ഇന്ത്യയിലേക്ക് എത്തുന്ന എണ്ണയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണെന്നതാണ്.
യുദ്ധം തുടങ്ങുമ്പോള്‍ 80 ഡോളറിനടുത്ത് വിലയുണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് നിലവില്‍ 100 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. പ്രധാനപ്പെട്ട ഏജൻസികളെല്ലാം ഇന്ത്യയുടെ ജിഡിപി പ്രതീക്ഷിച്ച രീതിയില്‍ ഉയരില്ലെന്ന് പ്രവചിച്ചു കഴിഞ്ഞു. ഇതോടൊപ്പം പണപ്പെരുപ്പം കൂടി ഉയരുമെന്ന പ്രവചനങ്ങള്‍ കൂടി വന്നുകഴിഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ പഞ്ചസാര കയറ്റുമതി മോദി സർക്കാർ നിരോധിച്ചു. ഇന്നലെ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവയും വർധിപ്പിച്ചു. എല്ലാം വിരല്‍ ചൂണ്ടുന്നത് ഇന്ത്യയുടെ സാമ്പത്തിക അസന്തുലിതാവസ്ഥയിലേക്ക് തന്നെ.
വർക്ക് ഫ്രം ഹോമുകളും നിരത്തില്‍ വാഹനമിറക്കാതിരിക്കലും ഇതിന് പരിഹാരമാണോ? ഒരിക്കലുമല്ല. ഇവയെല്ലാം ഇന്ത്യയെ ഇതിലും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധർ പറയുന്നത്. വർക്ക് ഫ്രം ഹോമുകള്‍, അത്തരം കമ്പനികളെ ആശ്രയിച്ച് കഴിയുന്ന ഹോട്ടലുള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളെ സാരമായി ബാധിക്കും.













