2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഉലച്ച്‌ കൗണ്‍സിലർമാരുടെ കൂട്ടരാജി.സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്നായി നൂറിലധികം കൗണ്‍സിലർമാരാണ് ഇതിനോടകം രാജിവെച്ചത്. തൃണമൂലിന്റെ അടിത്തറയായിരുന്ന നഗരങ്ങളിലെ രാഷ്ട്രീയ ശൃംഖല പൂർണമായും തകരുകയാണെന്നാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

ഭട്പാരാ നഗരസഭയിലാണ് തൃണമൂലിന് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. ഇവിടെ ചെയർപേഴ്‌സണ്‍ രേബ റാഹ ഉള്‍പ്പെടെ 35-ല്‍ 30 കൗണ്‍സിലർമാരും വെള്ളിയാഴ്ച രാജിവെച്ചു. ഹാലിസഹർ നഗരസഭയില്‍ 23-ല്‍ 16 പേരും, കാഞ്ചൻപാറയില്‍ 14 കൗണ്‍സിലർമാരും സ്ഥാനം ഒഴിഞ്ഞു. കൂടാതെ ഗാരുലിയ (18), നോർത്ത് ബാരക്ക്പൂർ (15), കൊന്തായ് (14) എന്നിവിടങ്ങളിലും വൻതോതില്‍ രാജിയുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃണമൂലിന്റെ ശക്തമായ കോട്ടയായിരുന്ന ഡയമണ്ട് ഹാർബറിലും 16 അംഗ സമിതിയിലെ എട്ട് പേർ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കൗണ്‍സിലർമാർ പുറമേക്ക് പറയുമ്പോഴും, മുൻ സർക്കാരിന്റെ രാഷ്ട്രീയ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന തങ്ങളെ പൊലീസ് നടപടികളും അഴിമതി അന്വേഷണങ്ങളും വിഴുങ്ങുമെന്ന ഭയമാണ് കൂട്ടരാജിക്ക് പിന്നിലെന്ന് ചില തൃണമൂല്‍ നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സമീപദിവസങ്ങളില്‍ പ്രമുഖ ടിഎംസി നേതാക്കള്‍ അറസ്റ്റിലായത് കൗണ്‍സിലർമാരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

മേയ് 20-ന് ബിധാനഗർ കോർപ്പറേഷനിലെ കൗണ്‍സിലർ രഞ്ജൻ പൊദ്ദാറെയും, ദിവസങ്ങള്‍ക്ക് മുമ്പ് സാമ്രാട്ട് ബറുവയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാള്‍ട്ട് ലേക്ക്, കരുണാമയി മേഖലകളിലെ ബസ്- ഓട്ടോ ജീവനക്കാരില്‍ നിന്ന് പണം പിരിച്ചതിനാണ് ഇവർ പിടിയിലായത്. കൂച്ച്‌ ബിഹാറില്‍ ഭീഷണിപ്പെടുത്തല്‍ കേസില്‍ കൗണ്‍സിലർ ഉജ്ജ്വല്‍ താറും അറസ്റ്റിലായി.

തകർന്ന് തരിപ്പണമായി ഡയമണ്ട് ഹാർബർ മോഡല്‍

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിലെ പ്രതിസന്ധി പാർട്ടിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഫല്‍ത്ത നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥി ദേബാംഗ്ഷു പാണ്ഡെ 71 ശതമാനത്തിലധികം വോട്ട് നേടി വൻവിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇവിടെ കൗണ്‍സിലർമാർ രാജിവെച്ചത്. ഇവിടെ ടിഎംസി സ്ഥാനാർഥി ജഹാംഗീർ ഖാൻ നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും കെട്ടിവെച്ച പണം നഷ്ടമാവുകയും ചെയ്തിരുന്നു.

നഗരസഭ ഭരിക്കാൻ പാർട്ടി നേതൃത്വം തങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് രാജിവെച്ച കൗണ്‍സിലർമാർ ആരോപിച്ചു. ഇത്രയും കാലം ഡയമണ്ട് ഹാർബർ മോഡല്‍ എന്ന് പറഞ്ഞ് വീർപ്പിച്ചു നിർത്തിയ ബലൂണാണ് ഇപ്പോള്‍ പൊട്ടിയത് എന്ന് കൗണ്‍സിലർ തമല്‍ ഹാല്‍ഡർ തുറന്നടിച്ചു. കാര്യങ്ങളെല്ലാം പൊലീസ് ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നതെന്നും, കുളം നികത്തല്‍, അനധികൃത നിർമാണം, പണം തട്ടല്‍ എന്നിവയ്ക്ക് ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ കൂട്ടുനില്‍ക്കുകയാണെന്നും ജനപ്രതിനിധികള്‍ ആരോപിക്കുന്നു.

കൊല്‍ക്കത്ത കോർപ്പറേഷനിലും വിള്ളല്‍

ടിഎംസിയുടെ ഏറ്റവും ശക്തമായ കോട്ടയായ കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷനിലും അസ്വാരസ്യങ്ങള്‍ പുകയുകയാണ്. അഭിഷേക് ബാനർജിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 17 സ്വത്തുക്കള്‍ക്ക് കെഎംസി നോട്ടീസ് അയച്ചതിന് പിന്നാലെ, ബറോ നമ്പർ 9-ന്റെ ചെയർപേഴ്‌സണ്‍ ദേബലീന ബിശ്വാസ് സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പ്രധാന ഹാള്‍ പൂട്ടിയിട്ടതിനെ തുടർന്ന് കൗണ്‍സിലർമാർക്ക് റീക്രിയേഷൻ റൂമിലിരുന്നാണ് നഗരസഭാ യോഗം ചേർന്നത്. നഗരസഭയുടെ ചരിത്രത്തിലെ കറുത്ത ദിനം എന്നാണ് മേയർ ഫിർഹാദ് ഹക്കീം ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

ബിജെപിയുടെ തന്ത്രം; പ്രതിരോധിച്ച്‌ മമത

അഴിമതിയും സിൻഡിക്കേറ്റ് ഭരണവും തുടച്ചുനീക്കാനുള്ള ഭരണപരമായ ശുദ്ധീകരണമായാണ് ബിജെപി സർക്കാർ ഈ നീക്കങ്ങളെ കാണിക്കുന്നത്. എന്നാല്‍ അന്വേഷണങ്ങളിലൂടെയും അറസ്റ്റുകളിലൂടെയും തൃണമൂലിന്റെ താഴെത്തട്ടിലുള്ള രാഷ്ട്രീയ സംവിധാനത്തെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുൻ മുഖ്യമന്ത്രി മമത ബാനർജി ബിധാനഗർ, ദം ദം, ബരാനഗർ തുടങ്ങിയ നഗരസഭകളിലെ കൗണ്‍സിലർമാരുമായി അടിയന്തര യോഗം ചേർന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാർട്ടിയെ കൈവിടുന്നവർക്കെതിരെ മമത ശക്തമായ മുന്നറിയിപ്പ് നല്‍കി. പാർട്ടി ജയിക്കുമ്പോള്‍ മാത്രം കൂടെ നില്‍ക്കുകയും തോല്‍ക്കുമ്പോള്‍ ഇട്ടുപോവുകയും ചെയ്യുന്ന പ്രവർത്തകരെ തനിക്ക് ആവശ്യമില്ല എന്ന് മമത യോഗത്തില്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക