വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. മെയ് ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാലും ജനറല്‍ സെക്രട്ടറി എൻ അബ്ദുള്‍ റസാഖും അറിയിച്ചു.
19 കിലോ വാണിജ്യസിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയുമാണ് കൂട്ടിയത്. ഒറ്റത്തവണ ഇത്രയും വില കൂടുന്നത് അപൂർവമാണ്. ഇതോടെ സംസ്ഥാനത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് മൂവായിരം രൂപ കടന്നു. അഞ്ച് മാസത്തിനുള്ളില്‍ മാത്രം 1498 രൂപയാണ് ഒരു സിലിണ്ടറിന് വർധിച്ചത്.
ഭക്ഷ്യോല്‍പാദനവിതരണ മേഖലക്ക് ഒരുവിധത്തിലും പിടിച്ചുനില്‍ക്കുവാനാവാത്ത സാഹചര്യമാണിത്. കടയടപ്പിന് മുന്നോടിയായി യൂണിറ്റ്, ജില്ലാതലത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയില്‍ കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും.

















