വിവാഹ വേദിയില്‍ വച്ച്‌ വരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പിന്തുടർന്ന് ഡ്രോണ്‍ ക്യാമറ. വിവാഹച്ചടങ്ങ് ചിത്രീകരിക്കാൻ ഉപയോഗിച്ച ഡ്രോണ്‍ ക്യാമറയാണ് രണ്ടകിലോമീറ്ററോളം പ്രതിയെ പിന്തുടർന്നത്. രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണത്തില്‍ നിർണായക തെളിവാണ് ഈ ക്യാമറ ദൃശ്യങ്ങള്‍.വരന് കുത്തേല്‍ക്കുന്നതും പ്രതി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ പോലീസിന് കേസില്‍ നിര്‍ണായക തെളിവായി മാറിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. വിവാഹ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിലാണ് വരന് കുത്തേറ്റത്. ബദ്‌നേര റോഡിലെ സാഹില്‍ ലോണില്‍ രാത്രി 9.30 ഓടെയാണ് സംഭവം .സുജല്‍ റാം സമുദ്ര എന്ന യുവാവിന്‍റെ വിവാഹച്ചടങ്ങിനിടെയാണ് ആക്രമണം. രാഘോ ജിതേന്ദ്ര ബക്ഷി എന്നയാളാണ് വേദിയില്‍ കയറി കത്തി ഉപയോഗിച്ച്‌ വരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മൂന്ന് തവണ യുവാവിന് കുത്തേറ്റു. തുടയിലും കാല്‍മുട്ടിലുമാണ് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അമരാവതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നെങ്കിലും നിലവില്‍ സുജലിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡി.ജെ.യ്ക്ക് ഇടയിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയില്‍ വരന്റെ അച്ഛനായ റാംജി സമുദ്രയെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഓറഞ്ച് ഹൂഡി ധരിച്ച പ്രതി ഓടി പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ കൂടി ഇയാള്‍ക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്നു. വരന്റെ ബന്ധുക്കളിലൊരാള്‍ അവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ‌വിവരം അറിഞ്ഞ സംഭവസ്ഥലത്ത് എത്തിയ പോലീസ് ഡ്രോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ പ്രതിയുടെ മുഖവും രക്ഷപ്പെടുന്ന വഴിയും വ്യക്തമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക