കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ല്‍ നിന്ന് 1000 കടന്നു. ബീഫ് 380ല്‍ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ 150ലേക്ക് ഉയർന്നു.
കേരളത്തില്‍ ആട് വളർത്തല്‍ കുറഞ്ഞതോടെ ഉത്തരേന്ത്യയില്‍ നിന്നാണ് ഇറച്ചിക്കായി ആടുകളെ കൊണ്ടുവരുന്നത്. കോഴി തൂക്കും പോലെ കിലോക്ക് 350 രൂപ വെച്ചാണ് ജീവനോടെ ആടുകളെ തൂക്കുന്നത്. മൂന്നിരട്ടി വിലയ്ക്ക് വിറ്റ് കച്ചവടക്കാർ വൻ ലാഭം കൊയ്യുകയാണെന്നാണ് പരാതി. തോല്‍ പൊളിച്ച് ഇറച്ചിയാക്കുമ്ബോള്‍ മട്ടന്റെ വില ആയിരത്തിലേക്ക് എത്തും. കരള്‍, കുടല്‍ ,തലച്ചോർ ആട്ടിൻ തോല്‍ എന്നിവയ്ക്കും നല്ല ഡിമാൻഡാണ്. ഈ വർഷമാണ് 1000ന് മുകളിലേക്ക് ഉയർത്തിയത്.
ഒരു വർഷത്തിനുള്ളിലാണ് ബീഫ് വില 360ല്‍ നിന്ന് 440 വരെ ഉയർത്തിയത്. പല കച്ചവടക്കാരും പല വിലയാണ് ഈടാക്കുന്നത്. വില നിയന്ത്രിക്കുന്നതിന് ഇടപെടല്‍ നടത്താൻ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല. നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ബീഫ് വില ഏകീകരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇറച്ചിക്ക് തീവിലയെങ്കിലും വിഭവങ്ങള്‍ക്ക് വില വർദ്ധിപ്പിക്കില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വില വർദ്ധിപ്പിച്ചാല്‍ അത് കച്ചവടത്തെ ബാധിക്കും.ഭൂരിഭാഗം ഹോട്ടലുകളും ചിക്കൻ ബിരിയാണിയിലേക്ക് മാറി. വെളിച്ചെണ്ണ വിലയിലെ കുതിപ്പും ഹോട്ടലുകള്‍ക്ക് ഇരുട്ടടിയായി.












