ട്വന്റി 20യില്‍ ചേർന്ന് ബിജെപി സഖ്യത്തിന്റെ ഭാഗമാകുന്നതിന്റെ തൊട്ട് മുൻപ് വരെ കോണ്‍ഗ്രസിന് വേണ്ടി വാദിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തുകയും ചെയ്തിരുന്ന വ്യക്തിയാണ് ബിഗ് ബോസ് താരമായ അഖില്‍ മാരാർ.കൊട്ടാരക്കരയില്‍ അഖില്‍ മാരാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായേക്കും എന്ന തരത്തിലും വാർത്തകള്‍ പരന്നിരുന്നു.
എന്നാല്‍ സിപിഎമ്മില്‍ നിന്ന് ഐഷ പോറ്റി കോണ്‍ഗ്രസിലെത്തി കൊട്ടാരക്കര സീറ്റില്‍ മത്സരിച്ചേക്കും എന്ന് വന്നതോടെ അഖില്‍ മാരാർ കളം മാറ്റിച്ചവിട്ടി. അഖില്‍ മാരാരുടെ നിലപാട് മാറ്റങ്ങളെ സോഷ്യല്‍ മീഡിയ വ്യാപകമായി ട്രോളുന്നുണ്ട്. അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കുറിച്ച് മുൻപൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ മാരാർ പറഞ്ഞ വാക്കുകള്‍ ചർച്ചയാവുകയാണ്.
അഖില്‍ മാരാരുടെ വാക്കുകള്‍: ” ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ ഗുണം കിട്ടുന്നത് പ്രതിപക്ഷത്തിനാണ്. പക്ഷേ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് ഇന്നുളളത്. നേരിട്ട് ഈ പാര്‍ട്ടിയില്‍ തന്നെയുളള പലരും അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. മാത്യു കുഴല്‍നാടന്‍ ഒരു വിഷയം ഉന്നയിച്ച് ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന് അടക്കം അടിപ്പണി പണിഞ്ഞ് തന്റെ രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ട് വന്നു. സര്‍ക്കാരിനെതിരെ ശക്തമായി കടന്നാക്രമിക്കാത്ത, തല്ല് കൊള്ളുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത നേതാവാണ് എന്ന് ഒറ്റക്കാഴ്ചയില്‍ ബോധ്യപ്പെട്ടു.
താന്‍ ജര്‍മ്മനയില്‍ നിന്ന് വരുന്ന വഴിക്ക് ദുബായില്‍ വെച്ച് അദ്ദേഹത്തെ കണ്ടു. തനിക്ക് വേണമെങ്കില്‍ സെലിബ്രിറ്റി ജാഡ കാണിക്കാമായിരുന്നു. ഇദ്ദേഹം ഒരു പുസ്തകം എടുത്ത് വലിയ ജാഡയൊക്കെ ഇട്ട് ഒരു സ്ഥലത്ത് പോയിരിക്കുന്നു. അവസാനമാണ് വരുന്നത് തന്നെ. സാധാരണ മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെയാണ് ഫ്‌ളൈറ്റ് എടുക്കുന്നതിന് തൊട്ട് മുന്‍പ് വരുന്നത്. അരമണിക്കൂര്‍ മുന്‍പ് അവിടെ വന്നിരുന്നാല്‍ ഇദ്ദേഹത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
മമ്മൂക്ക പോലും ഇത്രയും ജാഡ കാണിക്കില്ല. താന്‍ പലരുമായും സംസാരിക്കുന്നുണ്ട്, ഫോട്ടോ എടുക്കുന്നുണ്ട്. ആ സമയം ഒരു പ്രതിപക്ഷ നേതാവ് ആള്‍ക്കാരുടെ അടുത്ത് ജാഡ ഇട്ടിരിക്കുന്നു. കാണുമ്പോള്‍ ചാണകം വാരി എറിയാന്‍ തോന്നും. ആ രീതിയില്‍ ഇരിക്കുകയാണ്. ഇത്രയും ജനരോഷമുളള ഒരു നാട്ടില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ വന്നാല്‍ ആളുകള്‍ക്ക് എന്ത് സന്തോഷമാവും.
ഒരിക്കല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കണ്ടപ്പോഴും അതേ മനോഭാവം. വ്യക്തിപരമായി തന്നോടുളള പെരുമാറ്റത്തെ കുറിച്ചല്ല പറയുന്നത്. ജനങ്ങളോടുളള പെരുമാറ്റത്തെ കുറിച്ചാണ്. താന്‍ ഇത്‌പോലെ ഉമ്മന്‍ചാണ്ടി എന്ന മനുഷ്യനെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു മനുഷ്യന്‍ കേരളത്തില്‍ ഉണ്ടാകുമോ എന്ന് തോന്നിയിട്ടുണ്ട്. പിണറായി വിജയനേക്കാള്‍ കഷ്ടമാണ് പ്രതിപക്ഷ നേതാവ്. പാര്‍ട്ടിയിലെ പലരും സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിട്ടുളള കാര്യമാണിത്. ഇദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നിട്ട് നാടിന് ഒരു ഗുണവും ഇല്ല. അതിനേക്കാള്‍ ഭേദം പിണറായി വിജയന്‍ ഭരിക്കുന്നതാണ്”.

















