സോളാർ പീഡനക്കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഗണേശ് കുമാർ മനഃപൂർവം കുടുക്കാൻ ശ്രമിച്ചെന്ന് മൊഴി.ഉമ്മൻ ചാണ്ടിയെക്കൂടി പരാതിയില്‍ ഉള്‍പ്പെടുത്താൻ സോളാർ പീഡനക്കേസിലെ പരാതിക്കാരിയോട് അന്ന് മന്ത്രി കെ ബി ഗണേശ് കുമാർ ആവശ്യപ്പെട്ടെന്നാണ് വിവരം.

മന്ത്രിയുടെ മുൻ പേഴ്സണല്‍ സ്റ്റാഫ് എസ് ഇ സഞ്ജയ്ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച്‌ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇ ആ‌ർ അർജുൻ രാജിന് മുൻപാകെ സഞ്ജയ്ഖാൻ മൊഴി നല്‍കി. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഉമ്മൻ ചാണ്ടിയെ പീഡനക്കേസില്‍ ഉള്‍പ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എല്‍ഡിഎഫ് മുന്നണിയില്‍ ചേർന്ന് എംഎല്‍എയും മന്ത്രിയും ആകുമെന്നും അപ്പോള്‍ നമുക്ക് കാണാമെന്നും ഗണേശ് കുമാർ പറഞ്ഞതായി സഞ്ജയ്ഖാൻ മൊഴി നല്‍കിയിട്ടുണ്ട്. 2001 മുതല്‍ 2004 വരെ ഗണേശ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു മുൻ ജില്ലാപ്പഞ്ചായത്തംഗം കൂടിയായ സഞ്ജയ് ഖാൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കുടുംബപ്രശ്നങ്ങളെ തുടർന്ന് 2013ല്‍ മന്ത്രിസഭയില്‍ നിന്ന് ഗണേശ് കുമാറിന് രാജിവെയ്ക്കേണ്ടിവന്നിരുന്നു. തന്നെ തിരിച്ചെടുക്കാൻ ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കും മേല്‍ സമ്മർദം ചെലുത്തണമെന്ന് പലപ്പോഴും ഗണേശ് കുമാർ ആവശ്യപ്പെട്ടിരുന്നു. 2015 മേയ് മാസത്തില്‍ ഗണേശ് പത്തനാപുരം ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് സി ആർ നജീബിനൊപ്പമാണ് ചെന്നത്. ഓഫീസില്‍ ചെല്ലുമ്പോള്‍ സോളാർ കേസ് പരാതിക്കാരി അവിടെ ഉണ്ടായിരുന്നു. ‘ഉമ്മൻ ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകത്തില്ല. ബാക്കിയെല്ലാം തന്റെ കെെയിലാണ്’ എന്ന് ഗണേശ് കുമാർ അവരോട് പറയുന്നത് ഞങ്ങള്‍ കേട്ടു. മറുപടിയായി അവർ ശരിയെന്ന് പറഞ്ഞശേഷം അവിടെ നിന്ന് പോകുകയായിരുന്നു. തങ്ങളോട് സൗഹൃദത്തോടെയും അല്‍പം ഭീഷണിയുടെ സ്വരത്തിലുമാണ് ഗണേശ് കുമാർ പിന്നീട് സംസാരിച്ചത്. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഉമ്മൻ ചാണ്ടിയെ സഹിതം പീഡനക്കേസില്‍ ഉള്‍പ്പെടുത്തി നാറ്റിക്കുമെന്നും ഗണേശ് പറഞ്ഞു. വിവരം അന്നുതന്നെ ഉമ്മൻ ചാണ്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റിനെ ഫോണിലൂടെ അറിയിച്ചിരുന്നു’- സഞ്ജയ്ഖാന്റെ മൊഴിയില്‍ പറയുന്നു.

സോളാർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ നാല് പേജുകള്‍ കൂട്ടിച്ചേർത്തതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച്‌ അഡ്വ. സുധീർ ജേക്കബ് ഫയല്‍ ചെയ്ത ഹർജിയിലെ സാക്ഷിയാണ് സഞ്ജയ്ഖാൻ. കേസിലെ ഒന്നാം പ്രതി സോളാർ പീഡനക്കേസിലെ പരാതിക്കാരിയും രണ്ടാം പ്രതി ഗണേശ് കുമാറുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക