ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ നഷ്ടമായാല്‍ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ നാംദിയോ ദസാറാം കിർസൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ പരിശോധിക്കാനും വില രേഖപ്പെടുത്താനും ബാങ്കുകള്‍ക്ക് അനുമതിയില്ല. ഈ നിയന്ത്രണം നിലവിലുള്ളതിനാല്‍ ലോക്കറിലെ വസ്തുക്കളുടെ ശരിക്കുള്ള മൂല്യത്തിന് ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നത് അസാദ്ധ്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഓരോ വസ്തുക്കള്‍ വെവ്വേറെ നഷ്ടപരിഹാരം നല്‍കുന്നത് സാദ്ധ്യമല്ല. അതിനാല്‍ ലോക്കർ തകർക്കപ്പെടുകയോ മറ്റെന്തെങ്കിലും തരത്തില്‍ നഷ്ടം വരികയോ ചെയ്താല്‍ 100 മടങ്ങ് തുക നല്‍കാനാണ് തീരുമാനമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

















