നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മാസങ്ങള്‍ക്കുമുമ്പേ പ്രചാരണം തുടങ്ങിയ ബിജെപി മുതിർന്ന നേതാക്കള്‍ പട്ടിക വന്നപ്പോള്‍ പുറത്ത്.സ്ഥാനാർഥിയാകുമെന്നുറപ്പിച്ച് തൃശ്ശൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളില്‍ മാസങ്ങള്‍ക്കുമുൻപേ പ്രവർത്തനം തുടങ്ങിയിരുന്ന ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണണൻ എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയില്‍ നിന്ന് പുറത്തായത്.
കുറേ നാളായി തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം.ടി. രമേശിന്റെ സ്ഥാനാർഥിത്വം ഏറക്കുറെ ഉറപ്പിച്ചിരുന്നു. തനിക്ക് താത്പര്യമുള്ള മണ്ഡലമായി രമേശ് നേതൃത്വത്തെ അറിയിച്ചതും തൃശ്ശൂരായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം തൃശ്ശൂരിന്റെ പ്രചാരണപ്രവർത്തനങ്ങള്‍ക്കു ചുക്കാൻപിടിച്ച രമേശിന് മണ്ഡലത്തിലെ സംഘടനാസംവിധാനവുമായി മികച്ച ബന്ധമാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും തൃശ്ശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ രമേശ് ശ്രദ്ധിച്ചിരുന്നു.
തൃശ്ശൂരില്‍ ബി.ജെ.പി.ക്ക് അനുകൂലമായി വന്ന രാഷ്ട്രീയാന്തരീക്ഷം പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. അതേ സമയം, സ്ഥാനാർഥിപ്പട്ടിക വന്നപ്പോള്‍ മണ്ഡലം പദ്‌മജ വേണുഗോപാല്‍ തൃശൂരില്‍ സ്ഥാനാർഥിയായി. ആറന്മുള തിരഞ്ഞെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും രമേശ് തീരുമാനമെടുത്തിട്ടില്ല. തൃശ്ശൂരില്‍ അവസരം കിട്ടാത്ത സാഹചര്യത്തില്‍ മത്സരരംഗത്തുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകള്‍.
കൊടുങ്ങല്ലൂരില്‍ ആറുമാസത്തോളമായി ബി. ഗോപാലകൃഷ്ണണൻ അനൗപചാരിക പ്രവർത്തനം തുടങ്ങിയിരുന്നു. കൊടുങ്ങല്ലൂർ നഗരസഭയിലുള്‍പ്പെടെയുള്ള ഭൂരിപക്ഷത്തിലായിരുന്നു പ്രതീക്ഷ. എന്നാല്‍, എൻ.ഡി.എ. മുന്നണിധാരണയുടെ ഭാഗമായി അപ്രതീക്ഷിതമായാണ് ട്വന്റി 20-ക്ക് മണ്ഡലം വിട്ടുനല്‍കിയത്. സംഘടനാതലത്തില്‍ ഏറെ ഇടപെടല്‍ നടത്തിയശേഷം ബി.ജെ.പി. മണ്ഡലം ഉപേക്ഷിച്ചത് അണികളെയും നിരാശരാക്കിയിട്ടുണ്ട്. എന്നാല്‍ ഗുരുവായൂർ മണ്ഡലത്തില്‍ മത്സരിക്കാൻ ഗോപാലകൃഷ്ണന് അവസരമുണ്ടാകുമെന്നും സൂചനയുണ്ട്.

















