സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റില്‍.ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തില്‍ വെച്ച് ഫ്ലൈറ്റ് അറ്റന്‍ഡൻ്റായ യുവതി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തില്‍ വെച്ച് പ്രതി യുവതിയുടെ പിൻഭാഗത്ത് മനഃപൂർവം സ്പർശിക്കുകയായിരുന്നു. പ്രതിയെ താക്കീത് ചെയ്ത ശേഷം ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെ ഇയാള്‍ യുവതിയെ പിന്തുടർന്നുവെന്നും യുവതി ബഹളം വെച്ചിട്ടും ഇയാള്‍ ഉപദ്രവം തുടർന്നെന്നും സിംഗപ്പൂർ പൊലീസ് പറഞ്ഞു.
സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടില്‍ ഫ്ലൈറ്റ് ലാൻഡ് ചെയ്തതോടെ യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോർട്ട് ചെയ്തതോടെ സിംഗപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഇന്നലെ ആകാശ് തിവാരിയെ കോടതിയില്‍ ഹാജരാക്കി. വാദം വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോള്‍ താൻ കുറ്റക്കാരനല്ലെന്നായിരുന്നു ആകാശിൻ്റെ പ്രതികരണം.

















