സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുക വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. പ്രതി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കാനായിരുന്നു വിചാരണ കോടതി ഉത്തരവ്.
മുഹമ്മദ് നിഷാം അത് നല്‍കുന്നില്ലെങ്കില്‍ സംസ്ഥാന സർക്കാർ തുക നല്‍കണമെന്നാണ് വിചാരണ കോടതി ഉത്തരവെന്ന് ജമന്തി ചന്ദ്രബോസ് സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം ജീവപര്യന്തം തടവുശിക്ഷക്കെതിരെ നിഷാം നല്‍കിയ ഹർജിയില്‍ പ്രതിക്ക് അനുകൂലമായി വിധി വന്നാല്‍ ഈ നഷ്ടപരിഹാരവും നഷ്ടമാകില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.
എന്നാല്‍ നഷ്ടപരിഹാരം നല്‍കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് ജമന്തിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് സുപ്രീം കോടതി ഹർജി ഫയലില്‍ സ്വീകരിക്കുകയും വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കുകയുമായിരുന്നു. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് നിഷാം നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണ് ജമന്തി ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്.

















