ഗര്‍ഭിണികളായ ഐപിഎസ് പ്രൊബേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയ 1993ലെ കേന്ദ്ര സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതി.പരിശീലനം നേടാനുള്ള സ്ത്രീകളുടെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ശാരീരികമായി ഫിറ്റാണെന്ന് തെളിഞ്ഞാല്‍ വനിതാ ഉദ്യോഗസ്ഥരെ പരിശീലനം തുടരാന്‍ അനുവദിക്കാതിരിക്കാന്‍ എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയായ ഉര്‍വശി സെന്‍ഗര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.
ഈ വര്‍ഷം ജൂണില്‍ ആരംഭിച്ച പരിശീലനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉര്‍വശി സെന്‍ഗറിന് പങ്കെടുക്കാനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീകളുടെ സംരക്ഷണം എന്ന പേരില്‍ ഏകീകൃതമായ ഒരു നിയമം കൊണ്ടുവരുന്നത് ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രസവശേഷം ഒന്‍പത് മാസത്തിനുള്ളില്‍ പരിശീലനത്തിന് തയ്യാറാകുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടാകാമെന്നിരിക്കെ എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

















