സിപിഎമ്മിന്റെ നിയമസഭ തിരഞ്ഞെടുപ്പ് കരട് സ്ഥാനാർഥിപട്ടികയില്‍ മന്ത്രിമാർക്കൊഴികെ ഭൂരിഭാഗം എംഎല്‍എമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളില്‍ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ തുടങ്ങിയവർ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് വിവരം. ആകെ 12 വനിതാ എംഎല്‍എമാരാണ് പതിനഞ്ചാം നിയമസഭയില്‍ എല്ലാ പാർട്ടികളില്‍ നിന്നുമായി ഉണ്ടായിരുന്നത്. അതില്‍ 8 പേരും സിപിഎം എംഎല്‍എമാരാണ്.
അകാലത്തില്‍ വിട വാങ്ങിയ കാനത്തില്‍ ജമീലയെ ഒഴിച്ച് നിർത്തിയാല്‍ നിലവിലുള്ള വനിതാ സിപിഎം എംഎല്‍എമാർ 7 പേരാണ്. അവരില്‍ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി എന്നിവർക്കൊഴികെ മറ്റു വനിതാ എംഎല്‍എമാർക്കു ആദ്യ ഘട്ടത്തില്‍ സീറ്റില്ല എന്നാണ് വിവരം.കോങ്ങാട് മണ്ഡലത്തില്‍ നിന്നും ശാന്തകുമാരിയുടെ പേരാണ് ജില്ലാ നേതൃത്വം കൊടുത്തിരിക്കുന്നത്. അതില്‍ മാറ്റം ഉണ്ടാകാനുമിടയില്ല.
ആരോഗ്യ മന്ത്രി വീണ ജോർജ് മൂന്നാം തവണയും ആറന്മുളയില്‍ മത്സരിക്കും. ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്കു ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. ഇവിടെ കോണ്‍ഗ്രസിന് ഒരു സർപ്രൈസ് സ്ഥാനാർഥിയാകും ഉണ്ടാക്കുകയെന്നും സൂചനയുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുടയില്‍ തന്നെ മത്സരിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കുമെന്ന് സൂചനയുണ്ട്.
ചിന്ത ജെറോം, പി.കെ. സൈനബ, അനുശ്രീ കോലോത്തു, ആര്യ രാജേന്ദ്രൻ തുടങ്ങിയ വനിതകളുടെ പേരുകള്‍ പല മണ്ഡലങ്ങളിലും പറഞ്ഞു കേള്‍ക്കുന്നുണ്ടെകിലും തീരുമാനത്തില്‍ എത്തിയിട്ടില്ല. എംഎല്‍എ ആയി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചെങ്കിലും തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് ദെലീമയുടെ സീറ്റ് നഷ്ടപ്പെടാൻ കാരണം. ഇടതു പക്ഷത്തിനു അടിത്തറയുള്ള മണ്ഡലത്തില്‍ തോമസ് ഐസക്ക് തന്നെയാകും സ്ഥാനാർഥി എന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
തിരുവനന്തപുരത്തും തോമസ് ഐസക്കിന്റെ പേർ പരിഗണനയിലുണ്ട്. സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം പി.കെ. ബിജുവിന് മത്സരിക്കുന്നതിനാണ് ആറ്റിങ്ങല്‍ എംഎല്‍എ ആയ ഒ.എസ്. അംബികയെ മാറ്റാൻ ആലോചന. ജില്ലാ നേതൃത്വം നല്‍കിയ പേരുകളില്‍ അംബിക ഉണ്ടെങ്കിലും ബിജു എത്തുമ്പോള്‍ അത് മാറാനാണ് സാധ്യത.

















