അച്ചടക്ക നടപടി നേരിട്ട ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.ടി.ഡി.സി ചെയർമാനും സിപിഎം നേതാവുമായ പി.കെ.ശശി യു.ഡി.എഫ് പാളയത്തിലേക്ക് എത്തുമെന്ന് ഉറപ്പാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് ജില്ലയില്‍ എത്തുമ്പോള്‍ പി.കെ.ശശി, ജാഥക്ക് അഭ്യവാദ്യം അർപ്പിക്കാനെത്തുമെന്നാണ് സൂചന.യുഡിഎഫ് പാളയത്തിലേക്ക് എത്തുന്ന പി.കെ.ശശി, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് പൊതു സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പ്രചരിക്കുന്ന വിവരം.

പാലക്കാട് ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് എന്നപേരിലുളള സംഘടനയില്‍ ചേർന്ന് കൊണ്ടായിരിക്കും പൊതുസ്വതന്ത്രനായി എത്തുകയെന്നാണ് അദ്ദേഹത്തോട് അടുപ്പമുളള വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.യു.ഡി.എഫ് പാളയത്തിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട് പി.കെ ശശി, എം.വി. ഗോവിന്ദൻ നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയില്‍ പങ്കെടുത്തില്ല.ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് പങ്കെടുക്കാതിരുന്നതന്നാണ് പി.കെ.ശശിയുടെ വിശദീകരണമെങ്കിലും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലെ പി.കെ ശശിയുടെ അസാന്നിധ്യം ചർച്ചയായി.എല്‍.ഡി.എഫ് ജാഥയില്‍ നിന്ന് വിട്ടുനിന്നത് പരക്കെ ചർച്ചയായതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലും പങ്കെടുക്കില്ലെന്ന വിശദീകരണവുമായി പി കെ ശശി രംഗത്തെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴും സിപിഎമ്മില്‍ അംഗമാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നുമുളള നിലപാടാണ് പി.കെ.ശശി പൊതുവില്‍ പ്രകടിപ്പിക്കുന്നത്. ഇന്ന് പാലക്കാട് നടത്തിയ പത്രസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പി.കെ ശശിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു.പി.കെ ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്ന് ഗോവിന്ദൻ പത്രസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.ചിലർ തെറ്റു ചെയ്യുന്നത് കൊണ്ടു മാറ്റി നിർത്തപ്പെട്ടേക്കാം, അതു കൊണ്ടാണ് ബ്രാഞ്ചില്‍ ഇരിക്കുന്നത് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.പാർട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന പി.കെ.ശശി കോണ്‍ഗ്രസ് -യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തുന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണ് ഗോവിന്ദൻ ഈ പ്രതികരണം നടത്തിയതെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ കളളക്കേസില്‍ കുടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ജില്ലയിലെ പാർട്ടിയിലെ ഉഗ്രപ്രതാപിയുമായിരുന്ന പി.കെ.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.സുരേഷ് ബാബുവിനെ ഇല്ലാത്ത പീഡന പരാതിയില്‍ കുടുക്കാൻ ഡിജിറ്റല്‍ മാധ്യമത്തിലെ പ്രധാനിയെ ബന്ധപ്പെട്ടുവെന്നതായിരുന്നു ശശിക്കെതിരായ ആക്ഷേപം.തെളിവുസഹിതം വിഷയം പാർട്ടിക്ക് മുന്നില്‍ എത്തിയതോടെ അതുവരെ ശശിയെ പിന്തുണച്ചിരുന്നവരും പി.കെ.ശശിയെ കൈവിട്ടു.

മണ്ണാർക്കാട് ശശിയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന സഹകരണ കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിനിടയില്‍ ഉയർന്നു വന്നിരുന്നു. ഇത് സ്വന്തം തട്ടകമായ മണ്ണാർക്കാട്ടെ പാർട്ടിയിലും ശശിയുടെ സ്വാധീനം കുറയാൻ ഇടയാക്കി.ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന ശശി, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും പ്രവർത്തനത്തിന് ഇറങ്ങിയില്ല.തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ണാർക്കാട്ടെ ശശി അനുകൂലികള്‍ വിമതരായി മത്സരിക്കുകയും ചെയ്തു.ശശിയുടെ ആശിർവാദത്തോടെയാണ് വിമതന്മാരുടെ രംഗപ്രവേശമെന്നായിരുന്നു ആക്ഷേപം.

ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന് എതിരെ അദ്ദേഹത്തിൻെറ തട്ടകമായ ചിറ്റൂർ മണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറയില്‍ രൂപപ്പെട്ട വിമതരും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് എന്ന പേരില്‍ മത്സരിച്ചിരുന്നു.സുരേഷ് ബാബു തൻെറയും എതിരാളി ആയതിനാല്‍ പി.കെ.ശശിയും കൊഴിഞ്ഞാമ്പാറയിലെ വിമതരുമായി കൈകോർക്കാൻ സാധ്യത വളരെ കൂടുതലാണ്.നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പി.കെ.ശശി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക