വാലന്റൈൻസ് ഡേ സമ്മാനം വാങ്ങാൻ കാമുകിക്കൊപ്പം പോയ വിവാഹിതനായ യുവാവിനെ ഭാര്യ കയ്യോടെ പിടികൂടി. ഷോപ്പിംഗ് മാളില്‍ ഭർത്താവിനെയും കാമുകിയേയും ഒരുമിച്ച് കണ്ടതോടെ യുവതിയുടെ നിയന്ത്രണം വിട്ടു.യുവാവിന്റെ ഭാര്യയും കാമുകിയും തമ്മില്‍ തർക്കമാകുകയും വാക്കുതർക്കം ഒടുവില്‍ കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് സംഭവം. സിറ്റി കാർട്ട് മാളില്‍ യുവാവിന്റെ ഭാര്യയും കാമുകിയും ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.കാമുകിക്കായി സമ്മാനം വാങ്ങാനെത്തിയെന്ന സംശയത്തിലാണ് യുവതി ഭർത്താവിനെ ചോദ്യം ചെയ്തത്. നിമിഷങ്ങള്‍ക്കകം വാക്കുതർക്കം കടുത്ത സംഘർഷമായി മാറി. ഭർത്താവിനോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച ഭാര്യ, കൂടെയുണ്ടായിരുന്ന യുവതിയെയും ആക്രമിച്ചതോടെ ഇരുവരും തമ്മില്‍ കൈയ്യാങ്കളി നടന്നു. മുടിക്കുത്തിന് പിടിച്ച് വലിച്ചിടുന്ന ദൃശ്യങ്ങള്‍ കാണികള്‍ പകർത്തിയതോടെ സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
സംഭവസമയത്ത് ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടിയും അമ്മയെ പിന്തുണച്ച് രംഗത്തെത്തിയതായി ദൃശ്യങ്ങളില്‍ കാണാം. തിരക്കേറിയ മാളില്‍ നടന്ന ഈ സംഭവത്തില്‍ ആളുകള്‍ ആദ്യം അമ്പരന്നുനിന്നെങ്കിലും പിന്നീട് പലരും മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. അതേസമയം സംഘർഷത്തിനിടെ ഭർത്താവ് അവിടെനിന്ന് ഒഴിഞ്ഞുമാറിയതായും റിപ്പോർട്ടുണ്ട്.
വീഡിയോയ്ക്ക് താഴെ സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്-ചിലർ കടുത്ത വിമർശനവുമായി രംഗത്തെത്തുമ്പോള്‍, ചിലർ പരിഹാസപരമായും അഭിപ്രായപ്പെട്ടു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















