പാര്‍ലമെന്റില്‍ ഫെബ്രുവരി നാലിന് അരങ്ങേറിയത് അസാധാരണ സംഭവവികാസങ്ങള്‍. പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം വളയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്ബാണ് പ്രതിപക്ഷത്തെ ചില വനിതാ എംപിമാര്‍ മോദിയുടെ ഇരിപ്പിടത്തിന് ചുറ്റും കൂടിയത്. മോദിയെ ലോക്‌സഭയില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
പ്രശ്‌നം രൂക്ഷമാകുന്നത് കണ്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതിപക്ഷ എംപിമാരോട് പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിച്ചു. കേന്ദ്രമന്ത്രി പ്രതിപക്ഷ എംപിമാരോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.കോണ്‍ഗ്രസ് എംപിമാരുടേത് തരംതാണ പെരുമാറ്റമായിരുന്നുവെന്ന് പറഞ്ഞാണ് എക്‌സില്‍ കിരണ്‍ റിജിജു വീഡിയോ പങ്കുവച്ചത്. കോണ്‍ഗ്രസ് എംപിമാരുമായി ബിജെപി എംപിമാര്‍ ഏറ്റുമുട്ടുന്നത് തടയാന്‍ തങ്ങള്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ മോശം സംഭവവികാസങ്ങള്‍ ഉണ്ടാകുമായിരുന്നു. പാർലമെന്റിന്റെ അന്തസ്സും പവിത്രതയും സംരക്ഷിക്കുന്നതിനാണ് തങ്ങളുടെ പരിഗണനയെന്നും മന്ത്രി പറഞ്ഞു.
എംപിമാരുടെ ഇത്തരം പെരുമാറ്റങ്ങളെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുയെന്നും അദ്ദേഹം ചോദിച്ചു. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നാണ് തങ്ങളുടെ നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ഒരു ബിജെപി എംപിയും പരുഷമായി പെരുമാറുന്ന പ്രതിപക്ഷ എംപിമാരുമായി ഏറ്റുമുട്ടലില്‍ ഏർപ്പെടരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും കിരണ്‍ റിജിജു പറഞ്ഞു.

















