പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അംഗീകരിച്ചു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആറ് തവണ കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് മമത ബാനർജി കോടതിയില്‍ വാദിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് ഉറപ്പ് നല്‍കിയ സുപ്രീംകോടതി, മമത ബാനർജിയുടെ ഹർജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.
അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും കോടതിയില്‍ പരിഗണിക്കും.ജനങ്ങള്‍ വീടുകളില്‍ ഇല്ലാത്ത സമയം നോക്കിയാണ് എസ്‌ഐആർ നോട്ടീസ് നല്‍കിയത്. 100ലധികം പേരാണ് എസ്‌ഐആറിനെതുടർന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് ആസാമില്‍ എസ്‌ഐആർ ഇല്ലാത്തത്? തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു.ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.ഇലക്ഷൻ കമ്മീഷനില്‍ നിന്ന് നീതി ലഭിക്കുന്നില്ല.
കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല. പാർട്ടിക്ക് വേണ്ടി അല്ല ജനങ്ങള്‍ക്ക് വേണ്ടി ആണ് കോടതിയില്‍ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നു. ബംഗാള്‍ സർക്കാരിന്റെ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർക്ക് അധികാരം നല്‍കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.

















