മലപ്പുറം കോട്ടക്കലില്‍ കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. പള്ളത്ത് വീട്ടില്‍ ഭരത് ചന്ദ്രൻ (29), മാതാവ് കോമള വല്ലി (49) എന്നിവർക്കാണ് പരുക്കേറ്റത്. പ്രതി സജീനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
സജീനയും ഭർത്താവും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ഇത് വഴക്കിലേക്ക് നയിക്കുകയുമായിരുന്നു. സജീനയെ ഇയാള്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ കൊണ്ടുവിടുകയും പിന്നീട് ഭരത് ചന്ദ്രൻ രണ്ടാമത് വിവാഹം കഴിക്കാനായി ഒരുക്കങ്ങള്‍ നടത്തുന്നുവെന്ന നീക്കം അറിഞ്ഞാണ് യുവതി മലപ്പുറത്തേക്ക് എത്തുന്നത്. പെട്രോളും കത്തിയുമായിട്ടാണ് സജീന ഭരത് ചന്ദ്രന്റെ വീട്ടിലേക്ക് എത്തുന്നത്.
ഭർതൃമാതാവിന്റെ വയറ്റിലും ഭരത് ചന്ദ്രന്റെ കൈക്കുമാണ് കുത്തേറ്റത്.ഇരുവരെയും കോട്ടക്കലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

















