പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും ബിജെപി നേതാക്കള്‍ക്കിടയില്‍ കല്ലുകടി. പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഒറ്റപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആർ. ശ്രീലേഖയും അവഗണിക്കപ്പെട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും. പുത്തരിക്കണ്ടത്തെ പരിപാടി കഴിഞ്ഞ് മടങ്ങവേ ഇരുവരോടും യാത്ര പറയാതെയാണ് മോദി മടങ്ങിയത്.
വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കിയും സംസാരിച്ചുമാണ് നരേന്ദ്ര മോദി വേദിയില്‍ നിന്നും മടങ്ങിയത്. ഇതിൻ്റെ വീഡിയോ ഇപ്പോള്‍ വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോകളില്‍ മോദി മറ്റ് നേതാക്കളോട് സംസാരിക്കുന്നതും ഹസ്തദാനം നല്‍കുന്നതും ഫോട്ടോകള്‍ എടുക്കുന്നതും കാണാം. എന്നാല്‍, സഹപ്രവർത്തകർക്കൊപ്പം നില്‍ക്കാതെ ശ്രീലേഖ വേദിയില്‍ മാറി നില്‍ക്കുന്നതും ശേഷം വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതും വീഡിയോയിലുണ്ട്.
കെ. സുരേന്ദ്രനും ഹസ്തദാനം നല്‍കാതെയാണ് മോദി മടങ്ങിയത്. എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ക്ക് കൈകൊടുത്ത് കുശലം പറഞ്ഞ പ്രധാനമന്ത്രി സുരേന്ദ്രന് മാത്രം കൈകൊടുക്കാത്തതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

















