ഹൃയാഘാതമെന്ന് കരുതി ബന്ധുക്കള്‍ പോലും വിശ്വസിച്ച ആ മരണം, യഥാർത്ഥത്തില്‍ ഒരു ക്രൂരമായ കൊലപാതകത്തിന്റെ തിരക്കഥയായിരുന്നു. സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് രണ്ട് കോടിയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഒരു ഭാര്യ സ്വന്തം ഭർത്താവിനെ വിഷം കൊടുത്തു കൊന്ന സംഭവം ബെലഗാവിയില്‍ നിന്ന് പുറത്തുവരുമ്പോള്‍ വിശ്വസിക്കാനാവാതെ പകച്ചുനില്‍ക്കുകയാണ് നാട്. ആസൂത്രിതമായ നീക്കങ്ങളും ഒടുവില്‍ റീ പോസ്റ്റുമോർട്ടത്തിലൂടെ പുറത്തുവന്ന സത്യങ്ങളും ഒരു ക്രൈം ത്രില്ലർ സിനിമയെ പോലും വെല്ലുന്നതാണ്.
മുൻ സൈനികനായ സന്ദീപ് മഞ്ചാരഗിക്ക് ഹുക്കേരിയില്‍ വെച്ച് വാഹനാപകടത്തില്‍ നിസാര പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ചികിത്സയ്ക്കായി ഗാട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിനെ ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ് ഭാര്യ സുമ ഒരുക്കിയ മാരകമായ കെണിയില്‍ വീഴ്ത്തുകയായിരുന്നു.
തന്റെ ആണ്‍ സുഹൃത്തായ ദോംബാറിന്റെയും ആശുപത്രിയിലെ ഒരു ജീവനക്കാരന്റെയും സഹായത്തോടെ സുമ സന്ദീപിന് വിഷം നല്‍കി. വീട്ടിലെത്തി അധികം വൈകാതെ സന്ദീപ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് അതിവേഗം സംസ്കാരവും നടത്തി സുമ തന്ത്രപരമായി രക്ഷപ്പെടാൻ നോക്കിയെങ്കിലും വിധി മറ്റൊന്നായിരുന്നു.

















