ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളില്‍ സർവപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങള്‍ ഇളക്കിയെടുത്ത് പമ്ബവരെ കൊണ്ടുപോയതായി എസ്.ഐ.ടിക്ക് വിവരം ലഭിച്ചു.അറ്റകുറ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരിലാണിത്.ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങള്‍, കന്നിമൂലഗണപതി, നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതില്‍, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങള്‍ എന്നിവയിലും മല്യയുടെ സ്വർണമാണ് പാളികളാക്കി പൊതിഞ്ഞിരുന്നത്.
ശ്രീകോവിലിന്റെ മേല്‍ക്കൂര, ഇരുവശത്തെയും ഭിത്തികള്‍ എന്നിവിടങ്ങളില്‍ അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വർണപ്പാളികളും മല്യ പൊതിഞ്ഞിരുന്നു.ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങള്‍ അടക്കം ശ്രീത്വം തുളുമ്ബുന്ന അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വർണവും കടത്തിയെന്ന് സംശയിക്കുന്നു. ശ്രീകോവിലില്‍ കൂടുതല്‍ കൊള്ളനടന്നിട്ടുണ്ടോയെന്ന് എസ്.ഐ.ടി പരിശോധിക്കും.
വ്യവസായി വിജയ് മല്യ 1998ല്‍ ശ്രീകോവില്‍ സ്വർണം പൊതിയും മുൻപുതന്നെ പ്രഭാവലയമടങ്ങിയ പാളികള്‍ തങ്കം പൊതിഞ്ഞവയാണ്. നൂറുകിലോയോളം വരുന്ന പാളികളിലാണ് ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലം. ഇതില്‍ എത്രത്തോളം തങ്കമുണ്ടായിരുന്നെന്നതിന് കണക്കില്ല. ഈ കണക്കുണ്ടായിരുന്ന തിരുവാഭരണം രജിസ്റ്റർ നശിപ്പിക്കപ്പെട്ടു.
വിജയ് മല്യ ശ്രീകോവിലില്‍ പതിപ്പിച്ച 30.3കിലോ സ്വർണപ്പാളികളില്‍ ഇനി എത്ര ബാക്കിയുണ്ടെന്ന് കണ്ടറിയണം ശ്രീകോവില്‍ വാതിലിലെ കട്ടിളയില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, രാശി ചിഹ്നങ്ങളുള്ള രണ്ട് പാളികള്‍, കട്ടിളയുടെ മുകള്‍പ്പടിയിലെ പാളി എന്നിവയ്ക്ക് പുറമെയാണ് പ്രഭാമണ്ഡലത്തിലെ 7പാളികളും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ചത്.
2019ല്‍ ദ്വാരപാലക ശില്പങ്ങള്‍ ഇളക്കും മുൻപ് പലപ്പോഴായി ഇവയെല്ലാം മിനുക്കിയിട്ടുണ്ട്. ശ്രീകോവിലില്‍ മുൻപുണ്ടായിരുന്ന ചെമ്ബുതകിടുകളും മേല്‍ക്കൂരയിലെ പലകയും നീക്കിയശേഷം പുതിയ തേക്കുപലക ഉറപ്പിച്ച് അതിനുമുകളില്‍ പുതിയ ചെമ്ബുപാളി തറച്ചശേഷമാണ് സ്വർണം പൊതിഞ്ഞത്. സ്വർണപ്പാളികള്‍ കടലാസിനെക്കാള്‍ കട്ടി കുറച്ച് മെർക്കുറി ഉപയോഗിച്ചു ചെമ്ബുപാളികളില്‍ ഒട്ടിച്ചാണു സ്വർണം പൊതിഞ്ഞത്.
- രാസലായനിക്കഥ കള്ളമോ?
- 42.1കിലോ പാളികള്‍ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസമിശ്രിതമുപയോഗിച്ച് സ്വർണം വേർതിരിച്ച് കട്ടയാക്കിയെന്നാണ് എസ്.ഐ.ടി കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലുള്ളത്.
- ദശാവതാരങ്ങളും രാശിചിഹ്നങ്ങളും പ്രഭാമണ്ഡലവുമുള്ള ടണ്‍കണക്കിന് തൂക്കമുള്ള പാളികളില്‍ നിന്ന് സ്വർണം മാത്രമായി വേർതിരിക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നു.
- രണ്ടുകിലോ സ്വർണം കൊള്ളയടിച്ചെന്നാണ് എസ്.ഐ.ടി തുടക്കം മുതല്‍ പറയുന്നത്. പ്രഭാമണ്ഡലത്തിലെ കൊള്ളകൂടിയാവുമ്ബോള്‍ വ്യാപ്തി ഇനിയുമുയരാനാണ് സാദ്ധ്യത.

















