ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശീർവാദത്തോടെയാണെന്ന് ഹൈക്കോടതി. കേസില്‍ ഉന്നതർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം അത്തരക്കാരിലേക്ക് നീളണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. സ്വർണക്കൊള്ളക്കേസിലെ പ്രതികളായ എസ്. ജയശ്രീ, എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് ബദറുദ്ദീൻ്റെ ബെഞ്ച് നിർണ്ണായകമായ ഈ പരാമർശം നടത്തിയത്.
ശബരിമലയിലെ സ്വർണക്കൊള്ള സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും കോടതി നിരീക്ഷിച്ചു. പരാമർശിച്ചിട്ടുള്ള ‘വൻതോക്കുകള്‍’ ആരെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. എസ്. ജയശ്രീ, എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജി ഇന്നലെയാണ് ഹൈക്കോടതി തള്ളിയത്.
അതേസമയം, കേസില്‍ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായിരുന്ന എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി പ്രതിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കും. നേരത്തെ ഒരു തവണ വാസുവിൻ്റെ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയായ വാസു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ 3-ന് തള്ളിയിരുന്നു.2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിൻ്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്ബെന്ന് രേഖപ്പെടുത്തിയതെന്നാണ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിൻ്റെ (എസ്.ഐ.ടി.) കണ്ടെത്തല്‍.

















