ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ടുപിടിക്കാൻ മുൻ സിപിഎം എംഎല്‍എയും. ദേവികുളം മണ്ഡലത്തിലെ മുൻ എംല്‍എ എസ് രാജേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥികള്‍ക്കായി വോട്ടുതേടി വീടുകള്‍ കയറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മുമായി അകല്‍ച്ചയിലാണ് രാജേന്ദ്രൻ. നിലവില്‍ ഒരു പാർട്ടിയിലും അദ്ദേഹത്തിന് മെമ്ബർഷിപ്പില്ല.
ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണ് എസ് രാജേന്ദ്രൻ ബിജെപിക്കായി വോട്ട് അഭ്യർത്ഥിച്ചെത്തിയത്. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ രാജേന്ദ്രൻ വോട്ടു തേടിയെത്തി. താൻ മത്സരിച്ച സമയത്ത് തന്നെ സഹായിച്ചവരെ തിരിച്ചു സഹായിക്കുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.
“തിരഞ്ഞെടുപ്പുകളില്‍ ഞാൻ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവർത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യർഥന’ – രാജേന്ദ്രൻ പ്രതികരിച്ചു. നിലവില്‍ ഒരു പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോല്‍പിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് 15 വർഷം സിപിഎം എംഎല്‍എയായിരുന്ന എസ്.രാജേന്ദ്രനെ പാർട്ടിയില്‍നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും തിരികെ പാർട്ടിയില്‍ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. രാജേന്ദ്രൻ ബിജെപിയില്‍ ചേരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്.

















