ഗള്‍ഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണ് സന്ദർശനമെന്ന് കാട്ടിയാണ് കെ.എം.സി.സിയുടെ ബഹിഷ്കരണം.
മുൻകൂട്ടി തീരുമാനിച്ച സന്ദർശന പരിപാടി ബഹിഷ്കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലെസന്ദർശനം ദുബായില്‍ അവസാനിക്കുകയാണ്. നേരത്തെ നവംബർ 1നായിരുന്നു നിശ്ചയിച്ചിരുന്നത്.അന്ന് അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രഖ്യാപനത്തിനായി മടങ്ങിയതിനാല്‍ മാറ്റി.
ഞായർ രാവിലെ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോണ്‍സല്‍ ജനറല്‍, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളില്‍ ഓർമ്മ കേരളോത്സവത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും.ഡിസംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.

















