ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്കൈ ഡൈനിങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് (Idukki Sky Dining) പോലീസ്. നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
കുട്ടികളടക്കം അഞ്ച് പേരാണ് സ്കൈ ഡൈനിങ്ങില്‍ കുടുങ്ങിക്കിടന്നത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ഇവരെ സുരക്ഷിതമായി താഴെയെത്തിച്ചത്. മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്. മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് സ്കൈ ഡൈനിങ്ങില്‍ ഉണ്ടായിരുന്നത്. ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ എല്ലാവരെയും താഴെയെത്തിച്ചു.
കുട്ടികളെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇതില്‍ രണ്ടര വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് അധികൃതർ പറയുന്നത്. ആനച്ചാലിലുള്ള സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തിലാണ് സംഭവം. 120 അടിയാളം ഉയരത്തിലാണ് സംഘം കുടുങ്ങി കിടന്നത്. സ്കൈ ഡൈനിങ് കേന്ദ്രം ഉയർത്തി നിർത്തിയിരുന്ന ക്രെയിനിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. മൂന്നാർ, അടിമാലി എന്നിവിടങ്ങളില്‍ നിന്നും ഫയർ ഫോഴ്സെത്തിയത്.
ഫയർ ഫോഴ്സ് സംഘം വടം ഉപയോഗിച്ചാണ് സഞ്ചാരികളെ സുരക്ഷിതമായി താഴെയിറക്കിയത്. സംഭവം നടന്ന് ഏറെ നേരത്തിന് ശേഷമാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ചില അനുമതികളില്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.

















