നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നല്‍കാത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജർ അറസ്റ്റില്‍. പന്തളം പടിഞ്ഞാറേ പൂക്കൈതയില്‍ സരിത(34)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളായ പൊന്നമ്മ ഡാനിയേല്‍, ഭർത്താവ് ഡാനിയേല്‍ ഉമ്മൻ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.
അടൂർ സൗത്ത് കേരള ജനറല്‍ ഫിനാൻസ് എന്ന സ്ഥാപനമാണ് പലപ്പോഴായി ഇവരുടെ കൈയ്യില്‍ നിന്ന് 2012 മുതല്‍ 1.17 കോടി രൂപ നിക്ഷേപം സ്വീകരിച്ചത്. പിന്നീട് പണം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല.ഇതോടെ പൊന്നമ്മ ഡാനിയേലും ഡാനിയേല്‍ ഉമ്മനും അടൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അടൂർ എസ്‌എച്ച്‌ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ ഒന്നാം പ്രതി ഒളിവിലാണ്. അടൂർ സൗത്ത് കേരള ജനറല്‍ ഫിനാൻസ് സ്ഥാപനത്തിനെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും. രണ്ടും മൂന്നും പ്രതികള്‍ വിദേശത്തുമാണെന്നും പൊലീസ് പറഞ്ഞു.

















