നിർബന്ധിത ഗർഭഛിദ്രത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കാൻ ഒരുങ്ങി യുവതി. പരാതി നല്‍കാൻ തയ്യാറായാല്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നാണ് സർക്കാർ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി നേതൃത്വം നിർദേശം നല്‍കിയതായാണ് സൂചന.
രാഹുലിനെതിരായ ഗർഭഛിദ്ര ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ കൂടി പുറത്തുവന്നെങ്കിലും പരസ്യമായ പ്രതിഷേധം വേണ്ടെന്നാണ് ഇടതുമുന്നണി തീരുമാനം. എന്നാല്‍ വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി ഇടതുമുന്നണി പ്രചാരണയുധമാക്കും. പെണ്‍കുട്ടി പരാതി നല്‍കാൻ തയ്യാറായാല്‍ പൂർണ പിന്തുണ നല്‍കുമെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്. പരാതി നല്‍കാനുള്ള ആലോചന പെണ്‍കുട്ടി തുടങ്ങിയതോടെയാണ് സിപിഎം നീക്കം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തതില്‍ അതൃപ്തിയുണ്ട്. എന്നാല്‍ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് രാഹുലിന്റെ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കം. ഇതിന് തടയിടാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനോട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാൻ കെപിസിസി നേതൃത്വം നിർദ്ദേശം നല്‍കിയത്.
ഗർഭഛിദ്ര ആരോപണത്തിലെ ആദ്യത്തെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്തത്. മൂന്നുമാസം മുമ്ബ് ഉയർന്ന ആരോപണം കെട്ടടങ്ങി തുടങ്ങിയതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായി തുടങ്ങിയത്.

















