വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കായി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ കർശനമായ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ടുതവണ ജനപ്രതിനിധികളായ വ്യക്തികളെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദ്ദേശം. പ്രത്യേക സാഹചര്യങ്ങളില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ ഉപരി കമ്മിറ്റികളുടെ അനുമതി തേടണം.
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ സംസ്ഥാന സമിതിയും, മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ജില്ലാ കമ്മിറ്റിയുമാണ് ഇളവുകള്‍ പരിഗണിക്കുക.സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടെന്നും സിപിഐഎം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പ്യൂണ്‍, വാച്ച്‌മാൻ, കളക്ഷൻ ഏജന്റ് തസ്തികയിലുള്ളവർക്ക് മാത്രമായി ഈ നിബന്ധനയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
സഹകരണ ജീവനക്കാർ മത്സരിക്കേണ്ടി വന്നാല്‍ തിരഞ്ഞെടുപ്പ് കാലയളവില്‍ ലീവ് എടുക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, ലോക്കല്‍, ഏരിയ സെക്രട്ടറിമാർ സ്ഥാനാർത്ഥികളാകാൻ തീരുമാനിച്ചാല്‍, അവർക്ക് അനുമതി നല്‍കുന്നതിന് മുൻപ് പകരം സെക്രട്ടറിയെ തിരഞ്ഞെടുത്ത ശേഷം മാത്രമേ അനുമതി നല്‍കാവൂ എന്നും സിപിഐഎം നിർദ്ദേശിച്ചു.

















