മഹാരാഷ്ട്രയിലെ സത്താറയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ പുതിയ ആരോപണം.ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടറായ ഗോപാല്‍ ബദ്‌നെയെയും ഐടി ജീവനക്കാരനായ യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ടെക്കി യുവാവിനോട് വിവാഹാഭ്യര്‍ഥന നടത്തിയത് വനിതാ ഡോക്ടറാണെന്ന് യുവാവിന്റെ സഹോദരി. ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കിയ വനിതാ ഡോക്ടറുടെ വീട്ടുടമയുടെ മകനാണ്.

പുനെയിലെ ഫാംഹൗസില്‍ നിന്നല്ല ടെക്കി യുവാവിനെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും യുവാവിന്റെ സഹോദരനും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു. യുവാവ് ഒരിക്കലും വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടറാണ് സ്ഥിരമായി യുവാവിനെ ഫോണില്‍വിളിച്ച്‌ ശല്യംചെയ്തിരുന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ ഫോണ്‍വിളി വിവരങ്ങളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”കഴിഞ്ഞമാസം എന്റെ സഹോദരന്‍ ഡെങ്കി ബാധിച്ച്‌ നാട്ടിലെത്തിയിരുന്നു. വനിതാ ഡോക്ടറാണ് അവനെ ചികിത്സിച്ചത്. അവര്‍ പരസ്പരം നമ്ബറുകള്‍ കൈമാറുകയുംചെയ്തിരുന്നു. 15 ദിവസം മുന്‍പ് വനിതാ ഡോക്ടര്‍ അവനെ വിളിച്ച്‌ വിവാഹാഭ്യര്‍ഥന നടത്തി. പക്ഷേ, സഹോദരന്‍ അത് നിരസിച്ചു. ദീപാവലി ആഘോഷത്തിനിടെ ഡോക്ടറെ അസ്വസ്ഥയായി കണ്ടിരുന്നു. എന്നാല്‍, ജോലിസ്ഥലത്തെ പ്രശ്‌നങ്ങളായിരിക്കുമെന്നാണ് കരുതിയത്. അവള്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു. എന്റെ അമ്മ സ്വന്തം മകളെപ്പോലെയാണ് ഡോക്ടറെ നോക്കിയിരുന്നത്”, ടെക്കി യുവാവിന്റെ സഹോദരി പറഞ്ഞു.

വനിതാ ഡോക്ടര്‍ വിവാഹം നടത്താനായി നിര്‍ബന്ധിച്ചിരുന്നെന്ന് യുവാവും മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസും പ്രതികരിച്ചു. ശാരീരികബന്ധത്തിനും ഡോക്ടര്‍ നിര്‍ബന്ധിച്ചതായും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ ഫോണ്‍കോള്‍, ചാറ്റ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സത്താറയിലെ ഫല്‍ത്താനിലെ ആരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന 26-കാരിയാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. എസ്‌ഐയായ ഗോപാല്‍ ബദ്നെ നാലുതവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കഴിഞ്ഞ അഞ്ചുമാസമായി ശാരീരിക-മാനസിക പീഡനം തുടരുകയാണെന്നും കൈവെള്ളയില്‍ എഴുതിവെച്ചിട്ടാണ് യുവതി മരിച്ചത്.

വ്യാജ മെഡിക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എസ്‌ഐ നിര്‍ബന്ധിച്ചെന്നും ഇതിന് വിസമ്മതിച്ചപ്പോഴാണ് ഉപദ്രവിച്ചതെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. ഒരു എംപിയും ഇയാളുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി ഭീഷണിപ്പെടുത്തിയെന്നും കുറിപ്പില്‍ ആരോപണമുണ്ടായിരുന്നു. ഇതേ കുറിപ്പിലാണ് വീട്ടുടമയുടെ മകനായ ടെക്കി യുവാവിനെതിരേയും യുവതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. എസ്‌ഐയും വീട്ടുടമയുടെ മകനും കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് യുവതി കുറിപ്പില്‍ എഴുതിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക