ഷാഫി പറമ്ബില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചുവെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഗുണ്ടാ ബന്ധം ആരോപിച്ചാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നത്. പേരാമ്ബ്ര സംഘർഷത്തില്‍ തന്നെ മർദ്ദിച്ചത് ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ കണക്കിലെടുത്ത് സേനയില്‍ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്ബില്‍ എംപി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ വടകര കണ്‍ട്രോള്‍ റൂം ഇൻസ്പെക്ടറായ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചത് എന്നാണ് ദൃശ്യങ്ങള്‍ സഹിതം ഷാഫി ആരോപിച്ചത്.
ക്രിമിനല്‍ ബന്ധങ്ങളും ലൈംഗികാതിക്രമ കേസ് അന്വേഷണത്തിലെ വീഴ്ചയും കണക്കിലെടുത്ത് 2023 ജനുവരിയില്‍ സർവീസില്‍ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ച അഭിലാഷ് സേനയില്‍ തിരിച്ചെത്തിയത് രാഷ്ട്രീയ സംരക്ഷണയില്‍ എന്നും തിരുവനന്തപുരത്തെ സിപിഎം ഓഫീസുകളിലെ നിത്യസന്ദർശകനാണ് ഇയാള്‍ എന്നും ഷാഫി ആരോപിച്ചു. എന്നാല്‍ തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു എന്ന് വിശദീകരിച്ച അഭിലാഷ് ഡേവിഡ് താന്‍ ഷാഫിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ തന്‍റെ സിപിഎം പശ്ചാത്തലം അഭിലാഷ് നിഷേധിച്ചില്ല.

















