രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പാലക്കാട് എസ്പി അജിത്കുമാർ. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ റിപ്പോർട്ടിൻറെ അടിസ്ഥാനത്തില്‍ തുടർനടപടി ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. കടുത്ത അച്ചടക്കലമാണ് നടന്നിരിക്കുന്നത് എന്ന വിലയിരുത്തരുടെ അടിസ്ഥാനത്തിലാണ് എസ്പിയുടെ നീക്കം.
‘ഒരു വിഐപിക്കായും ഭക്തരെ തടയരുതെന്നും ആരെയും വാഹനത്തില്‍ മല കയറ്റരുതെന്നുമുള്ള ഹൈക്കോടതി വിധി കാറ്റില്‍ പറത്തി പള്ളിക്കെട്ട് നേരിട്ട് മേല്‍ശാന്തി ഏറ്റ് വാങ്ങി നടയ്ക്ക് അകത്തുവെച്ചതും , യൂണിഫോമിട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ 18-ാം പടി കയറിയും പല വിധ ആചാര ലംഘനങ്ങള്‍ ഇന്ത്യൻ പ്രസിഡണ്ടും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോള്‍ സംഘികളും കോണ്‍ഗ്രസും ഒരു വിധ നാമജപയാത്രകളും നടത്തിയില്ല. മാപ്രകള്‍ ചിലച്ചില്ല.
ഇത് പിണറായി വിജയനോ ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പൂകില്?. അപ്പോള്‍ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണ്’ എന്നായിരുന്നു ഡിവൈഎസ്പി ഇട്ട വാട്സാപ്പ് സ്റ്റാറ്റസ്. എന്നാല്‍ ട്രെയിൻ യാത്രക്കിടെ വാട്സാപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം.അതേസമയം, ഡിവൈഎസ്പിയെ സർവീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.

















