ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കല്‍ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം ഈ മാസം 28ന് നടക്കുകയാണ്. അന്ന് വെെകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കല്‍ പാർക്ക് നാടിന് സമർപ്പിക്കുമ്ബാേള്‍ മൂന്നരപതിറ്റാണ്ടിന്റെ സ്വപ്നമാണ് സഫലമാകുന്നത്. തുറക്കുന്നത് കേരളത്തിന്റെ സ്വന്തം ‘ഡ്രീംപാർക്ക്” ആണെന്ന് പറയാം. കർണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മൃഗങ്ങളെ പുതുവർഷത്തിന് മുൻപേ ഇവിടെ എത്തിക്കും. സീബ്ര, ജിറാഫ്, അനാകോണ്ട എന്നിവയോടൊപ്പം തെക്കൻ ആഫ്രിക്കയിലെ തുറന്ന സമതലങ്ങളിലും പീഠഭൂമിയുടെ താഴ്‌വരകളിലും കാണുന്ന വലിപ്പമുള്ള മാനുകളായ എലാൻഡകളും ആറുമാസത്തിനകം പാർക്കിലെത്തും.
ഒക്ടോബർ 28ന് ശേഷം രണ്ടുമാസം ട്രയല്‍ റണ്ണാണ്. ഈ കാലയളവില്‍ പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തും. തിരക്കുണ്ടാകുമ്ബോള്‍ മൃഗങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണിത്. മനുഷ്യരുമായി ഇണങ്ങിച്ചേരുന്നതോടെ ജനുവരി മാസത്തോ ടെ എല്ലാവർക്കും പ്രവേശനമുണ്ടാകും. അടുത്ത വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് ഇവിടെ ആഘോഷമാക്കാം.
വിദേശമൃഗങ്ങള്‍ക്കും അനുകൂലംധാരാളം കുറ്റിച്ചെടികള്‍ പോലെയുള്ള കുറ്റിക്കാടുകള്‍ അടങ്ങിയ വരണ്ട പ്രദേശങ്ങളിലാണ് എലാൻഡകള്‍ കഴിയുക. അതുകൊണ്ട് പുത്തൂർ ഇവയ്ക്ക് അനുയോജ്യമാകും. പാർക്ക് പ്രവർത്തനം തുടങ്ങിയ ശേഷമാണ് സാധാരണ മൃഗങ്ങളെയെത്തിക്കാറുള്ളത്. പക്ഷേ, നിർമ്മാണത്തിന് കാലതാമസമുണ്ടായതോടെ തൃശൂർ മൃഗശാലയില്‍ നിന്ന് വേഗം മൃഗങ്ങളെ എത്തിക്കുകയായിരുന്നു. ഭൂരിഭാഗം മൃഗങ്ങളും തൃശൂരില്‍ നിന്ന് പുത്തൂരില്‍ എത്തിക്കഴിഞ്ഞു.
ഉദ്ഘാടനത്തിന് മുന്നോടിയായി പാർക്കിനുള്ളില്‍ പ്രഭാതനടത്തം, മൃഗശാലയുടെ മുന്നില്‍ നിന്നാരംഭിക്കുന്ന മിനി മാരത്തണ്‍, സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള യാത്ര, ഭിന്നശേഷി വിഭാഗക്കാരുടെ പാർക്ക് സന്ദർശനം, അങ്കണവാടി ജീവനക്കാർക്കായുള്ള പാചകമത്സരം തുടങ്ങിയവയുണ്ടാകും. കുടുംബശ്രീയുടെ ഫുഡ്ഫെസ്റ്റും 25ന് വൈകീട്ട് സാംസ്കാരിക വിളംബര റാലിയും സാംസ്കാരിക സംഗമവും 26ന് രണ്ടു മുതല്‍ തദ്ദേശീയ കലാപരിപാടികളും 27ന് കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന കലാപരിപാടികളും നടക്കും. 28ന് മൂന്നിന് രണ്ടു കേന്ദ്രങ്ങളില്‍ നിന്നായി ആരംഭിക്കുന്ന ഘോഷയാത്രയോടെ പ്രവർത്തനോദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങും.
പാർക്കിന്റെ വിസ്തൃതി 363 ഏക്കറാണ്. ആവാസങ്ങള്‍ 24 എണ്ണമുണ്ട്. പാർക്ക് തുറക്കുമ്ബോള്‍ പ്രതീക്ഷിക്കുന്ന പക്ഷിമൃഗാദികള്‍ 700 ലേറെയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാർക്കാണിത്. ഒരു ദിവസം മുഴുവൻ ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകളാണ് പാർക്കിന്റെ മുഖ്യ ആകർഷണീയത. ഹോളോഗ്രാം സൂ, പെറ്റ് സൂ, ഡിയർ സഫാരി പാർക്ക്… അങ്ങനെ ഇന്നേവരെ കാണാത്ത കാഴ്ചകള്‍.
തൃശൂർ മൃഗശാലയുടെ ശതാബ്ദിവേളയില്‍ (1985) മൃഗശാലയില്‍ ഏതാനും കൃഷ്ണമൃഗങ്ങള്‍ ചാകാൻ ഇടയായപ്പോഴാണ് മൃഗശാല നഗരത്തിന് പുറത്തേക്ക്, കൂടുതല്‍ വിസ്തൃതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായത്. പട്ടണത്തിന്റെ ബഹളത്തിനിടയില്‍ കേവലം 13 ഏക്കർ സ്ഥലത്താണ് അഞ്ഞൂറിലേറെ പക്ഷിമൃഗാദികള്‍ ഇടുങ്ങിയ കൂടുകളില്‍ നരകയാതന അനുഭവിച്ചിരുന്നത്. മുൻ മുഖ്യമന്ത്രിയും തൃശൂരുകാരനുമായ സി. അച്ചുതമേനോൻ, ഡോ. സുകുമാർ അഴീക്കോട് എന്നിവർ ഈ വിഷയം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നു. ഈ സന്ദർഭത്തിലാണ് ഗാന്ധിമാർഗ്ഗ പ്രവർത്തകരും മൃഗസ്‌നേഹികളുമായ ഏതാനും വ്യക്തികള്‍ തൃശൂർ മൃഗശാലയിലെത്തി സുവോളജിക്കല്‍ പാർക്കിനായുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്. ഇതേത്തുടർന്ന് അന്നത്തെ മൃഗശാല സൂപ്രണ്ടായിരുന്ന കെ. രവീന്ദ്രൻ ഇതിനായുള്ള രേഖകള്‍ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർ പ്പിച്ചു. പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുവേണ്ടി ഫ്രണ്ട്‌സ് ഒഫ് സൂ എന്ന ഒരു അനൗപചാരിക സംഘടനയും രൂപീകരിച്ചു. ആദ്യകാലത്ത് ഫ്രണ്ട്‌സ് ഓഫ് സൂ യോഗങ്ങളില്‍ ജില്ലാകളക്ടർമാരാണ് അദ്ധ്യക്ഷത വഹിച്ചിരുന്നത്. അതാതുകാലത്തെ ജില്ലാ കളക്ടർമാരുടെ സമ്ബൂർണ്ണ പിന്തുണയോടുകൂടി മൃഗശാല ഉപദേശകസമിതിയുടെ സഹകരണത്തോടെ ഫ്രണ്ട്‌സ് ഓഫ് സൂ മൃഗശാല വിപുലീകരണത്തിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു.1992ല്‍ വേള്‍ഡ് സൂ കോണ്‍സർവേഷൻ സ്ട്രാറ്റജി എന്ന രേഖ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ രേഖ പ്രകാരം ലോകത്തെവിടെയുമുള്ള മൃഗശാലയിലെ ഓരോ മൃഗങ്ങള്‍ക്കും ആവശ്യമായ ആവാസസ്ഥലം, വിസ്തൃതി എന്നിവ നിർണയിക്കപ്പെട്ടു. ആഗോളതലത്തില്‍ അംഗീകരിച്ച പ്രസ്തുതരേഖ പ്രകാരം തൃശൂർ മൃഗശാലയുടെ വിസ്തൃതി ഒരിക്കലും പര്യാപ്തമായിരുന്നില്ല. 1995നു മുമ്ബ് നിർദിഷ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ആഗോളതലത്തിലും ദേശീയതലത്തിലും നല്‍കുന്ന അംഗീകാരവും സാമ്ബത്തിക സഹായങ്ങളും നഷ്ടപ്പെടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഈയൊരു ഘട്ടത്തിലാണ് ഫ്രണ്ട്‌സ് ഓഫ് സൂ പ്രവർത്തനങ്ങള്‍ സജീവമാക്കിയതെന്നും അദ്ദേഹം ഓർക്കുന്നു.

















