ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കുരുങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രാഷ്‌ട്രീയത്തിലും പോലീസിലും ഉന്നത ബന്ധം. കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ എത്ര പണം വേണമെങ്കിലും നല്കും എന്നും ആക്ഷേപം ഉയരുന്നുണ്ട്. സര്‍ക്കാര്‍ തണലില്‍ പടര്‍ന്നുപന്തലിച്ച ഇയാള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖരുമായി ബന്ധുണ്ടെന്ന് വ്യക്തമായി. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിണറായിയുമായി നല്ല ബന്ധമാണ് എന്ന് ഉണ്ണികൃഷ്ണൻ പലരോടും വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനും പോലീസിനുമായി രണ്ട് ആംബുലന്‍സുകള്‍ പോറ്റി വാങ്ങിക്കൊടുത്തു. ആംബുലന്‍സുകളുടെ ഫ്‌ലാഗ് ഓഫിന് മുഖ്യമന്ത്രിയും ഡിജിപി റവാഡാ ചന്ദ്രശേഖറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമെത്തിയിരുന്നു. ആഭ്യന്തര വകുപ്പുമായുള്ള അടുത്ത ബന്ധം മൂലം പോലീസിലും പോറ്റിക്ക് നല്ല സ്വാധീനമുണ്ട്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിട്ടും അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നത് ഈ സ്വാധീനത്താലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാറശ്ശാലയില്‍ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ല. ഡോക്ടര്‍ നെയ്യാറ്റിന്‍കര കോടതിയെ സമീപിച്ചിരിക്കുകയാണ്.സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം വീടുവച്ചു കൊടുക്കലില്‍ തുടങ്ങി വിവാഹ സഹായം വരെ നല്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുള്ള പോറ്റിയുടെ ഇടനിലക്കാരില്‍ കൂടുതലും സിപിഎം നേതാക്കള്‍ തന്നെയാണ്. സിപിഎം നേതാക്കളിലേക്ക് അന്വേഷണമെത്തുമെന്നതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്.

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സന്തത സഹചാരിയാണ്. കടകംപള്ളിയുടെ നിര്‍ദേശ പ്രകാരം കഴക്കൂട്ടം മണ്ഡലത്തില്‍ നിരവധി പേര്‍ക്കു വീടുണ്ടാക്കിക്കൊടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ വിഗ്രഹ മോഷണക്കേസിലെ പ്രതിയെ കുടുക്കാനിടയാക്കിയ വെള്ളറട രമണിക്ക് വീടുണ്ടാക്കാന്‍ സഹായിച്ചു. കടകംപള്ളിയുമായി അടുത്ത ബന്ധമുള്ള ക്ഷേത്രത്തിലെ മുഖമണ്ഡപമുണ്ടാക്കിയതും പോറ്റിയാണ്.മുന്‍ ദേവസ്വം ബോര്‍ഡ് മെമ്ബര്‍ സിപിഎമ്മിലെ കെ. രാഘവനുമായി ചേര്‍ന്ന് നിരവധി ഇടപാടുകള്‍ പോറ്റി നടത്തിയിട്ടുണ്ട്. അന്നത്തെ പ്രസിഡന്റ് എ. പദ്മകുമാറിന് ഇതറിയാം. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തിനെയു ഇയാൾ കൈയയച്ച്‌ സഹായിച്ചു.

ആഗോള അയ്യപ്പസംഗമത്തിന് സ്പോണ്‍സറെയെത്തിച്ചതും പോറ്റിയാണ്.ബെംഗളൂരുവിലെ നിരവധി വ്യവസായികളില്‍ നിന്ന് സംഗമത്തിനായി പണം പിരിച്ചു. വ്യവസായികളെ എത്തിക്കാനുള്ള ചുമതലയും പോറ്റിക്കായിരുന്നു. ബോര്‍ഡ് മെംബര്‍ അജികുമാറിനൊപ്പമാണ് ബെംഗളൂരുവില്‍ സംഗമത്തിന് പണപ്പിരിവിന് പോയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകട്ടെ അപ്പോള്‍ വിദേശങ്ങളില്‍ അതിഥികളെ ക്ഷണിക്കാന്‍ പോകുകയും ചെയ്തു.പോറ്റി സ്പോണ്‍സര്‍ ചെയ്തായിരുന്നു ഈ യാത്ര. ഇത്രയേറെ തട്ടിപ്പിനും വെട്ടിപ്പിനും ശബരിമലയിലെ കോടികളുടെ സ്വര്‍ണം പോലും അടിച്ചുമാറ്റാനും പോറ്റിക്കാകണമെങ്കില്‍ ഈ ബന്ധം ഉപയോഗിച്ചിരിക്കും. ക്രമക്കേടില്‍ സര്‍ക്കാരിലെയും ബോര്‍ഡിലെയും ആരൊക്കെയാണ് പോറ്റിയുടെ പങ്കാളികളെന്നാണ് ഇനി അറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക