രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍. ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്. ഓപ്പറേഷൻ നൂംഖോർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡിന്റെ ഭാഗമാണ് കേരളത്തിലെയും പരിശോധന. വില കൂടിയ ആഢംബര വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നൂംഖോർ.
റോയല്‍ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികള്‍, മഹീന്ദ്ര-ടാറ്റ ട്രക്കുകള്‍ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഹിമാചല്‍ പ്രദേശിലെ ‘എച്ച്‌പി-52’ റജിസ്ട്രേഷൻ നമ്ബറിലാണ് കൂടുതല്‍ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) ഉള്‍പ്പെടെയാണ് കേരളത്തില്‍ കാറുകള്‍ വിറ്റതും. പൃഥ്വിരാജിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാല്‍ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയില്‍ തേവരയിലെ പൃഥ്വിരാജിന്‍റെ ഫ്ലാറ്റിലും പനമ്ബള്ളി നഗറിലെ ദുല്‍ഖറിന്‍റെ വീട്ടിലും പരിശോധന തുടരുകയാണ്.
കേരളത്തില്‍ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎല്‍’ നമ്ബറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങള്‍ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.

















