തന്റെ മണ്ഡലമായ തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കലുങ്ക് സംവാദം അകാല ചരമമടഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രണ്ട് സംവാദം കഴിഞ്ഞപ്പോള്‍ത്തന്നെ ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംവാദത്തില്‍ സുരേഷ് ഗോപി നടത്തുന്ന രാഷ്ട്രീയ പക്വതയും വിവേകവും ഇല്ലാത്ത മറുപടികളും ഇടപെടലുകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ഭയക്കുന്നുണ്ട്.തൃശൂരിലെ മൂന്ന് ജില്ലാകമ്മിറ്റികളും ഇതുസംബന്ധിച്ചുള്ള കടുത്ത ആശങ്ക സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വവുമായി നല്ല അടുപ്പമായതിനാല്‍ ഇപ്പോഴത്തെ രീതി തെറ്റാണെന്ന് അദ്ദേഹത്തെ പറഞ്ഞുമനസിലാക്കാനോ, അത് തിരുത്തിക്കാനോ പ്രാദേശിക, ജില്ലാ നേതാക്കള്‍ക്ക് കഴിയുന്നില്ല. അതിനാല്‍ വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാനാണ് നീക്കം.
ഇതിനിടെ പി ആർ ഏജൻസിയുടെ ഉപദേശമനുസരിച്ചാണ് സുരേഷ് ഗോപി കലുങ്ക് സംവാദം പ്ലാൻ ചെയ്തതെന്നും അവരുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. പാർട്ടി ഘടകങ്ങളുമായി ആലോചന ഇല്ലാതെയാണ് കേന്ദ്രമന്ത്രിയുടെ പോക്ക് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കാരണങ്ങൾ കൊണ്ട് തന്നെ സുരേഷ് ഗോപിയുടെ സാന്നിധ്യം ബിജെപിക്ക് ഗുണം ആകുന്നില്ല എന്ന പൊതു വികാരമാണ് തൃശ്ശൂരിലെ പ്രാദേശിക നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും ഉള്ളത്.

















