വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ. കേസ് അന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ നിന്നും മാറ്റണമെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചത്.വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുന്നുണ്ടെങ്കിലും ശശിധരന്‍ തന്നെ മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നത്.
അങ്ങനെയൊരു ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറി തന്നെ ഹൈക്കോടതിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്പി അന്വേഷിച്ച കേസ് ഇനി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാമെന്നാണ് വിശദീകരണം. ഒക്ടോബറില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഈ നീക്കം.
കോടികളുടെ അഴിമതിയാണ് മൈക്രോ ഫിനാൻസ് ഇടപാടിൽ വെള്ളാപ്പള്ളി നടത്തിയത് എന്നാണ് ആരോപണം. എന്നാൽ തുടർച്ചയായി സർക്കാർ അനുകൂല നിലപാടുകൾ പ്രഖ്യാപിച്ചുകൊണ്ട് സിപിഎമ്മിനെ പ്രീണിപ്പിക്കുന്ന വെള്ളാപ്പള്ളിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ പിണറായി വിജയനും ഇടതു സർക്കാരും പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങൾ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നഷ്ടമായ ഈഴവ വോട്ട് ബാങ്ക് വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തി തിരികെ എത്തിക്കാനാണ് ഇപ്പോൾ സിപിഎം ശ്രമങ്ങൾ നടത്തുന്നത്.

















