പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുമ്പോളായിരുന്നു വന്‍ തുക പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്. വഴിയരികിലെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ക്കായി മാത്രം ചിലവഴിച്ചത് ഏഴു കോടി 61 ലക്ഷം. പോസ്റ്ററുകള്‍ക്ക് രണ്ട് കോടി 78 ലക്ഷം. സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് 1.56 ലക്ഷവും നല്‍കി.
പത്ര പരസ്യങ്ങള്‍ക്ക് നല്‍കിയതാവട്ടെ 161 കോടി. ഇതിനൊപ്പം ഇന്‍ഫര്‍മേഷന്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി 37.5 ലക്ഷം രൂപ നല്‍കിയെന്നും കണക്കുകള്‍ പറയുന്നു. ഓരോ വിഭാഗത്തിനും ചിലവാക്കിയ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 184 കോടി രൂപയായിരുന്നു പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികമായി ചെലവഴിച്ചത് 100 കോടിയോളം രൂപ. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 157 കോടി രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്.
തുടർച്ചയായ മൂന്നാം വട്ടവും ഭരണം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പൊതു ഖജനാവിൽ നിന്നും നൂറുകണക്കിന് കോടി രൂപ ഇറക്കി പ്രചരണങ്ങൾ നടത്തിയത്. പിണറായി വിജയന് അമിത പ്രാധാന്യം നൽകിക്കൊണ്ട് നടത്തിയ ഈ പ്രചരണങ്ങൾ പക്ഷേ ഫലം കണ്ടില്ല. ഒരു പരിധിവരെ പിണറായി മുന്നിൽ നിന്നു നയിച്ചത് കൊണ്ടാണ് ഇടതുമുന്നണിക്ക് ഇത്രയും കനത്ത പരാജയം ഉണ്ടായത് എന്ന് പോലും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നുണ്ട്.

















