ആഗോള അയ്യപ്പസംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചടങ്ങിലേക്ക് ക്ഷണിക്കാൻ എത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ കാണാൻ പ്രതിപക്ഷനേതാവ് തയ്യാറായില്ല.ദേവസ്വം ബോർഡ് പ്രസിഡന്റും ബോർഡ് അംഗവുമാണ് പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കാൻ ചൊവ്വാഴ്ച കന്റോൻമെന്റ് ഹൗസില്‍ എത്തിയത്. എന്നാല്‍, ഇവരെ കാണാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. ഇതോടെ അല്പസമയം കാത്തിരുന്നശേഷം ഇരുവരും മടങ്ങി.
വി.ഡി. സതീശനാണ് പരിപാടിയുടെ ഉപരക്ഷാധികാരി എന്നായിരുന്നു ദേവസ്വം ബോർഡ് പറഞ്ഞിരുന്നത്. അതേസമയം, തന്നോട് ആലോചിക്കാതെയാണ് ചുമതല നല്‍കിയത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. കമ്മിറ്റിക്കാരൻ ആയി നിശ്ചയിക്കുംമുൻപ് തന്നോട് ആലോചിച്ചില്ലെന്ന വിമർശനവും പ്രതിപക്ഷ നേതാവിനുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് യുഡിഎഫ് യോഗം ഓണ്‍ലൈനില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും. അതിനുശേഷം അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

















