തദ്ദേശ തെരഞ്ഞെടുപ്പ് ധനസമാഹരണം ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ കോണ്‍ഗ്രസ് തീരുമാനം. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതില്‍ 10 ശതമാനം ഡിസിസിക്ക് നല്‍കണം. ബാക്കിത്തുക തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ചെലവഴിക്കാം.
മേല്‍ക്കമ്മിറ്റികളെ അറിയിച്ചുമാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പണം സംഭരിക്കുന്നതിനുള്ള കൂപ്പണും വീടുകളില്‍ നല്‍കുന്നതിനുള്ള അഭ്യർത്ഥനയും വാള്‍പോസ്റ്ററുകളും കെപിസിസിയാണ് നല്‍കുന്നത്. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി വാർഡ് തലത്തില്‍ ജനങ്ങളില്‍ നിന്ന് പിരിവ് നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പൊരുക്കങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റ് മുതല്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാർ വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ച മുതല്‍ നാലുദിവസം സംസ്ഥാനത്ത് വീടുകള്‍ കയറിയിറങ്ങും. ഓരോ നേതാവും അവരവരുടെ വാർഡുകളിലെ മുഴുവൻ വീടുകളും സന്ദർശിക്കണമെന്നാണ് പാർട്ടി നല്‍കിയിട്ടുള്ള കർശന നിർദേശം.
ഗൃഹസന്ദർശന പരിപാടിയില്‍ സഹകരിക്കാതെയും പങ്കെടുക്കാതെയും മാറിനില്‍ക്കുന്ന നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും പാർട്ടിനേതൃത്വം ഒരുക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട പണം പ്രാദേശികമായി കണ്ടെത്തേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വോട്ടർ പട്ടികയില്‍ മുമ്ബില്ലാത്തവിധം ആളുകളെ പ്രാദേശിക നേതാക്കള്‍ ചേർത്തുവെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

















