ഛത്തീസ്ഗഢില്‍ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായി പിന്നീട് ജാമ്യം നേടിയ മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസും സിസ്റ്റർ പ്രീതി മേരിയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു.ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫിസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കന്യാസ്ത്രീകള്‍ എത്തിയത്. കേസിലെ തുടർ നടപടികളും എഫ് ഐ ആർ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചർച്ചയാകുക എന്നാണ് വിവരം.
കേസില്‍ നിലവില്‍ ജാമ്യം മാത്രമാണ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. ഇതില്‍ സഭയ്ക്കടക്കം ആശങ്ക ഉണ്ട്. അതുകൊണ്ടുതന്നെ എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറുമായി കന്യാസ്ത്രീകള്‍ കൂടിക്കാഴ്ച നടത്തിയത്.
ജൂലൈ 25 ന് ദുർഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്റംഗ് ദള്‍ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തില്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ പരാതിയെന്നും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി ബിജെപി ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

















