കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ എംപി ക്യാമ്ബ് ഓഫീസിനു മുന്നില്‍ സ്ഥാപിച്ച ബോർഡില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച സിപിഐഎം പ്രവർത്തകൻ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു. വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ സിപിഐഎം നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു ഈ സംഭവം.
പ്രതിഷേധത്തിന്റെ ഭാഗമായി ബോർഡില്‍ കരി ഓയില്‍ ഒഴിക്കുകയും പിന്നീട് ചെരിപ്പ് മാല അണിയിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് പോലീസുമായി ചെറിയ സംഘർഷങ്ങള്‍ക്ക് വഴിയൊരുക്കി. ഉടൻ തന്നെ പോലീസ് വിപിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റി. എന്നാല്‍, സിപിഐഎം നേതാക്കള്‍ ഇടപെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ വാഹനത്തില്‍നിന്ന് മോചിപ്പിച്ചു.
താൻ ഒരു മലയാളി ആയതുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയതെന്നായിരുന്നു വിപിന്റെ പ്രതികരണം. പ്രകടനം ബാരിക്കേഡ് ഉപയോഗിച്ച് സുരേഷ് ഗോപിയുടെ ഓഫീസിന് സമീപം പൊലീസ് തടഞ്ഞത് സി പി എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു.സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.

















