ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പര്‍ദ ധരിച്ചെത്തി സാന്ദ്ര തോമസിന്റെ പ്രതിഷേധം. നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ് വന്നതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. പർദ പ്രതിഷേധത്തിന്റെ ഭാഗം ആണെന്നും സിനിമാ നിര്‍മാതാവ് സാന്ദ്ര തോമസ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
താൻ കൊടുത്ത കേസില്‍ പൊലീസ് കുറ്റപത്രം നല്‍കിയിട്ടുണ്ട്. അതില്‍ പ്രതികളായവരാണ് അധികാരത്തില്‍ ഉള്ളത്. ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം പർദ്ദയാണ്. നിർമാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. മാറ്റം വരണം. തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മല്‍സരിക്കും. നിർമാതാവ് ഷീലു എബ്രഹാമും മല്‍സരിക്കും.
ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണിത്. ഹേമ കമ്മറ്റി പറയുന്ന പവർ ഗ്രൂപ്പ് പോലെയാണ് സംഘടനയിലെ ഭാരവാഹികള്‍. ഇപ്പോഴുള്ള ഭാരവാഹികള്‍ തുടരില്ലെന്ന് ഉറപ്പുണ്ട്. രണ്ട് സിനിമകള്‍ മാത്രം നിർമിച്ച നിർമാതാവ് എന്ന് പറഞ്ഞ് തന്റെ പത്രിക തള്ളാൻ ശ്രമമുണ്ട്. താൻ നിരവധി സിനിമകള്‍ നിർമിച്ച ആളാണ്. തന്റെ പേരില്‍ സെൻസർ ചെയ്‍ത സിനിമകളുടെ സർട്ടിഫിക്കറ്റ് സമർപിച്ചുവെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.

















