പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗർ ജ്യോതി മല്‍ഹോത്രയുടെ കേരളത്തിലേക്കുള്ള വരവില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സതീശൻ പറഞ്ഞു.
ചാരപ്രവർത്തനത്തിനാണ് ജ്യോതി കേരളത്തിലേക്ക് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരെ ഇവിടേക്ക് എത്തിക്കുമായിരുന്നില്ല. വ്ളോഗർ എന്ന നിലയിലാണ് വന്നത്. വ്ളോഗറെ കൊണ്ടുവന്ന് പ്രമോഷൻ നടത്തിയതില്‍ സർക്കാരിനെയോ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്താനാകില്ല. വരുമ്ബോള്‍ അവർ ചാരപ്രവർത്തകയാണെന്ന് അറിയില്ലായിരുന്നല്ലോ. നിർദോഷമായാണ് വ്ളോഗറെ കേരളത്തില്‍ എത്തിച്ചതെന്നും സതീശൻ പറഞ്ഞു.
സി.പി.എമ്മായിരുന്നു പ്രതിപക്ഷത്തെങ്കില്‍ ഇക്കാര്യത്തില്‍ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേനെ. ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സർക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ല. പക്ഷേ, ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. നിലവിലെ മന്ത്രിയെക്കൊണ്ട് ഇതൊന്നും പറ്റില്ല. അവർ രാജിവച്ച് ഇറങ്ങിപ്പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും സതീശൻ പറഞ്ഞു.

















