നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ട പുതിയ പ്രവണതയ്‌ക്കെതിരെ പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് റോജി എം ജോണ്‍.’റീല്‍’ സംസ്‌കാരത്തിനെതിരെയായിരുന്നു റോജിയുടെ വിമര്‍ശനം. പല നേതാക്കളും തെരഞ്ഞെടുപ്പില്‍ അക്ഷീണം പ്രവര്‍ത്തിക്കുമ്ബോള്‍ യുവനേതാക്കളില്‍ ചിലര്‍ റീലുകള്‍ എടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഷാഫിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേര് എടുത്ത് പറയാതെയായിരുന്നു റോജിയുടെ വിമര്‍ശനം. ഷാഫി പറമ്ബില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, പികെ ഫിറോസ് എന്നിവരടങ്ങുന്ന യുവ ടീം ആയിരുന്നു നിലമ്ബൂരില്‍ യുഡിഎഫിന്റെ റീല്‍ മുഖങ്ങള്‍. നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നലെ ഷാഫി പുതിയ അധികാരകേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഷാഫിയുടെ ആശീര്‍വാദത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരെയും വകവയ്ക്കാതെ പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടിയില്‍ ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി പുനഃസംഘടനയില്‍ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സംഘടനാ ചുമതലകളും സ്ഥാനങ്ങളും നല്‍കിയതിനെതിരെ ജോസഫ് വാഴക്കനും ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി. ‘എംഎല്‍എമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എന്നാല്‍ അധികാരകേന്ദ്രങ്ങളിലുള്ളവര്‍ക്ക് തന്നെ സംഘടനാ ചുമതലുകളും നല്‍കി. ഭൂരിഭാഗം നേതാക്കളും ഒരു സ്ഥാനവുമില്ലാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇരട്ടപദവി പാര്‍ട്ടിക്ക് ദോഷം ചെയ്യും, സംഘടനാ ചുമതലകള്‍ ഒരു പ്രത്യേക വിഭാഗം നേതാക്കള്‍ക്ക് മാത്രം നല്‍കുന്നതായും അവര്‍ ആരോപിച്ചു.

ഡിസിസി തലത്തില്‍ പുനഃസംഘടന നടത്തുകയാണെങ്കില്‍ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും നീക്കം ചെയ്ത് പുതിയ പ്രസിഡന്റുമാരെ നിയമിക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ‘ചില പ്രസിഡന്റുമാരെ നീക്കം ചെയ്യുകയും മറ്റു ചിലരെ നിലനിര്‍ത്തുകയും ചെയ്താല്‍ അത് തെറ്റായ സന്ദേശം നല്‍കും. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം’ – മുരളീധരന്‍ പറഞ്ഞു.

കെപിസിസി പുനഃസംഘടന നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ഉടന്‍ നടപ്പിലാക്കണമെന്നും പുനഃസംഘടനയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.എല്ലാ നേതാക്കളും യുഡിഎഫ് സംവിധാനവും ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കാന്‍ കഴിഞ്ഞതിനാലാണ് ഈ വിജയം സാധ്യമായതെന്ന് കെസി വേണുഗോപാല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് സംഭവിക്കണമെന്നില്ല. നിലമ്ബൂരിലെ വിജയം കൊണ്ട് എല്ലായിടവും അങ്ങനെ സംഭവിക്കുമെന്ന് കരുതരുത്’- കെസി വേണുഗോപാല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക