പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് നടൻ ജഗദീഷിന്റെ രസകരമായൊരു പ്രസ്താവന ചർച്ചയാകുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ‘ബോബി’ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, ആ വേഷം ഒരു മലയാള നടനെക്കൊണ്ട് ചെയ്യിക്കാമായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.
“ഞാൻ പറയുകയാണ്, ഞാനായിരുന്നു ലൂസിഫറിന്റെ സംവിധായകൻ എങ്കില്‍ വിവേക് ഒബ്റോയ് അല്ല, വിനീതിനെ തന്നെ അഭിനയിപ്പിക്കുമായിരുന്നു,” ജഗദീഷ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. “ഒരു പ്രശ്നവും ഇല്ല. വിനീത് ഗംഭീരമായിട്ട് ആ വില്ലൻ വേഷം ചെയ്യുമെന്നാണ് എന്റെ വിശ്വാസം. വിനീത് നന്നായി ഇംഗ്ലീഷ് പറയും. അതുകൊണ്ടാണ് ലൂസിഫറില്‍ വിവേക് ഒബ്റോയ്ക്ക് ഡബ്ബ് ചെയ്യാൻ വിളിച്ചത്,” ജഗദീഷ് കൂട്ടിച്ചേർത്തു.
ലൂസിഫറില്‍ വിവേക് ഒബ്റോയ്ക്ക് ശബ്ദം നല്‍കിയത് നടൻ വിനീതായിരുന്നു. വിനീതിന്റെ ശബ്ദവും വിവേകിന്റെ പ്രകടനവും ബോബി എന്ന കഥാപാത്രത്തിന് പൂർണ്ണത നല്‍കി എന്ന് പ്രേക്ഷകർക്കിടയില്‍ അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജഗദീഷിന്റെ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്.2019-ല്‍ പുറത്തിറങ്ങിയ ലൂസിഫർ, മലയാള സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്ബള്ളി എന്ന കഥാപാത്രവും വിവേക് ഒബ്റോയുടെ വില്ലൻ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടു. പൃഥ്വിരാജ് സുകുമാരന്റെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന നിലയിലും ലൂസിഫർ ശ്രദ്ധനേടിയിരുന്നു.














