രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ വിവാഹം ചെയ്യേണ്ടിവന്നതെന്നും സോനം രഘുവംശി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. രാജയെ കൊലപ്പെടുത്താനായി നടത്തിയ മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ നാലാം ശ്രമത്തിലാണ് സോനവും കൂട്ടാളികളും ചേർന്ന് രാജാ രഘുവംശിയെ കൊലപ്പെടുത്തിയത്.

സോനവും കാമുകൻ രാജ് കുശ്വാഹയും കൂട്ടാളികളായ വിശാല്‍ ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവരും ചേർന്ന് രാജയെ ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മലയിടുക്കില്‍ തള്ളി.സോനവും രാജയും വിവാഹിതരാകുന്നതിന് 11 ദിവസങ്ങള്‍ക്കു മുമ്ബ് ഇന്ദോറില്‍വെച്ചാണ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു. സോനവും രാജയും ഗുവാഹാത്തിയിലെത്തുന്നതിനു വളരെ മുമ്ബുതന്നെ രാജ് കുശ്വാഹയും സംഘവും അവിടെയെത്തിയിരുന്നു. രാജയെ ഗുവാഹാത്തിയില്‍വെച്ചു തന്നെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, ഇതിന് സാധിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് നോംഗ്രിയാറ്റിലും മാവലാഖ്യാറ്റിനും വീസാവോങ്ങിനും ഇടയില്‍ രണ്ടുതവണകൂടി സംഘം രാജയെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഈസ്റ്റ് ഖാസി ഹില്‍സിലെ വെള്ളച്ചാട്ടത്തിനടുത്തുവെച്ച്‌ നാലാമത്തെ ശ്രമത്തില്‍ രാജയെ സംഘം കൊലപ്പെടുത്തുന്നതും മൃതദേഹം മലയിടുക്കില്‍ തള്ളുന്നതും. അതേസമയം, രാജയുമായുള്ള വിവാഹം ഏതുവിധേനയെങ്കിലും മുടക്കാൻ സോനവും കാമുകൻ രാജ് കുശ്വാഹയും ശ്രമിച്ചിരുന്നതായും പോലീസ് അറിയിച്ചു.

സോനം നദിയില്‍ മുങ്ങിമരിച്ചതായി പറഞ്ഞുപരത്തുക, അജ്ഞാതനായ ഒരാളെ കൊലപ്പെടുത്തി മൃതദേഹം സ്കൂട്ടറില്‍വെച്ച്‌ കത്തിച്ച്‌ അത് സോനത്തിന്റേതായി പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കാൻ ഇരുവരും ഒരുങ്ങിയതായി പോലീസ് പറഞ്ഞു. എന്നാല്‍, ഈ പദ്ധതികള്‍ യാഥാർഥ്യമാക്കാൻ സാധിക്കാതെവന്നതോടെയാണ് വിവാഹം കഴിയുന്നതുവരെ കാത്തിരുന്ന് രാജയെ കൊല്ലാൻ സംഘം തീരുമാനിച്ചത്.

മേയ് 11-നാണ് സോനവും രാജയും വിവാഹിതരായത്. ഇന്ദോറില്‍വെച്ച്‌ ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം രണ്ടുപേരും ഒരു മധുവിധു യാത്രയ്ക്ക് പദ്ധതിയിട്ടു. കശ്മീരില്‍ പോകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് യാത്രാപദ്ധതി മേഘാലയയിലേക്ക് മാറ്റി. അങ്ങനെ മേയ് 20-ന് ഇരുവരും ഇന്ദോറില്‍നിന്ന് ബെംഗളൂരു വഴി ഗുവാഹട്ടിയിലെത്തി കാമാഖ്യ ക്ഷേത്രമുള്‍പ്പെടെ സന്ദർശിച്ചു. തുടർന്ന് 21-ന് വൈകീട്ട് ആറോടെ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെത്തി. അവിടെ ബാലാജി ഗസ്റ്റ് ഹൗസില്‍ അന്നുരാത്രി കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഇരുവരും കീറ്റ് റോഡിലൂടെ ഒരു സ്കൂട്ടി വാടകയ്ക്കെടുത്ത് കറങ്ങാൻ തീരുമാനിച്ചു. മൂന്നുദിവസത്തിനകം തിരിച്ചെത്തുമെന്നും ആവശ്യമെങ്കില്‍ വിളിക്കാമെന്നും ഗസ്റ്റ് ഹൗസ് മാനേജരെ അറിയിച്ച്‌ ഇരുവരും നേരെ ചിറാപുഞ്ചിയിലേക്ക് തിരിച്ചു.

പാർക്കിങ് സ്ഥലത്ത് സ്കൂട്ടി വെച്ച്‌ ട്രക്കിങ്ങിന് പോയി ഒരു ഹോം സ്റ്റേയില്‍ താമസിച്ചു. പ്രാദേശിക ടൂറിസ്റ്റ് ഗൈഡും കൂടെയുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ഹോം സ്റ്റേയില്‍നിന്ന് മടങ്ങിയ ദമ്ബതിമാർ മൗലഖിയാത്തില്‍ത്തന്നെ തിരിച്ചെത്തി. അപ്പോള്‍ ഗൈഡ് കൂടെയുണ്ടായിരുന്നില്ല. പിന്നാലെ ഇരുവരെയും കാണാതായതായി വാർത്തപരന്നു. കാണാതാവുന്നതിന് മുൻപ് സോനം രാജയുടെ അമ്മയെ വിളിച്ച്‌ യാത്രാവിവരങ്ങളൊക്കെ അറിയിച്ചിരുന്നു. പിന്നീട് രണ്ടുപേരുടെയും ഫോണുകള്‍ ലഭ്യമല്ലാതായി. ചുറ്റുമുള്ള പ്രദേശങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 24 മണിക്കൂർ കഴിഞ്ഞ് ഈസ്റ്റ് ഖാസി ഗ്രാമത്തില്‍ ഇവർ സഞ്ചരിച്ച സ്കൂട്ടി ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. താക്കോല്‍ വാഹനത്തില്‍ത്തന്നെ ഘടിപ്പിച്ച നിലയിലായിരുന്നു. ഇത് സംശയത്തിനിടയാക്കി.

കുടുബത്തിന്റെ പരാതിയില്‍ പോലീസ് സോനത്തിനും രാജയ്ക്കുമായുള്ള തിരച്ചില്‍ ആരംഭിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ രാജയുടെ മൃതദേഹം ഒരു വെള്ളച്ചാട്ടത്തിനടിയിലുള്ള മലയിടുക്കില്‍ കണ്ടെത്തിയത്. തുടർന്ന് ഭാര്യയ്ക്കായുള്ള അന്വേഷണത്തിലായി പോലീസ്. സോനവും കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കാണ് അന്വേഷണം നീണ്ടത്. എന്നാല്‍, അതിനിടെ സോനത്തിനൊപ്പം മൂന്ന് പുരുഷൻമാരെ കണ്ടെന്ന ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി പോലീസില്‍ സംശയമുണ്ടാക്കി.

രാജയെ കൊന്നതായി മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സോനം കുറ്റസമ്മതം നടത്തിയത്. കൃത്യം നടത്തിയശേഷം മുങ്ങിയ യുവതിയെ ഉത്തർപ്രദേശില്‍നിന്നാണ് പോലീസ് പിടികൂടിയത്. എന്നാല്‍, പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. കവർച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി.യുവതിയെ ഷില്ലോങ്ങില്‍ എത്തിച്ചെങ്കിലും ഉത്തർപ്രദേശിലെ ഗാസിപൂരില്‍നിന്ന് ഷില്ലോങ് വരെയുള്ള 27 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ ഒരക്ഷരംപോലും യുവതി മിണ്ടിയില്ല.

പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവർത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടർന്നതോടെ സോനത്തിന് പിടിച്ചുനില്‍ക്കാനായില്ല. തുടർന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയത് ഏറ്റുപറയുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക