ഒരേ അതിഥി തന്നെ രണ്ട് വർഷമായി താമസിച്ചിരുന്ന ഹോട്ടല്‍ മുറി തുറന്നപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. സങ്കല്‍പ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള കാര്യങ്ങളായിരുന്നു റൂം ചെക്കിംഗിനായി എത്തിയ ജീവനക്കാർ കാണാനിടയായത്. മാലിന്യക്കൂമ്ബാരം മുറിക്കുള്ളില്‍ കുമിഞ്ഞു കൂടിക്കിടക്കുന്നതാണ് കണ്ടത്. ചൈനയിലെ ചാങ്ചുനിലുള്ള ഇസ്‌പോർട്സ് ഹോട്ടലിലാണ് സംഭവം. മുറിക്കുള്ളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു മനുഷ്യന് എങ്ങനെ ഇത്രയും മാലിന്യങ്ങള്‍ക്കിടയില്‍ ജീവിക്കാൻ കഴിയുമെന്ന് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയ.
ഓണ്‍ലൈൻ ഗെയിമിംഗിന് അടിമയായ യുവാവായിരുന്നു മുറിയില്‍ താമസിച്ചിരുന്നത്. ഡിസംബർ 12ന് ഇയാള്‍ മുറി ഒഴിഞ്ഞപ്പോഴാണ് ഭീകരമായ ഈ അവസ്ഥ പുറംലോകമറിഞ്ഞത്. ഉപയോഗിച്ച ഭക്ഷണപ്പൊതികള്‍, പ്ലാസ്റ്റിക് കുപ്പികളടക്കം മുറിയുടെ കോണുകളില്‍ ഒരു മീറ്ററോളം ഉയരത്തിലാണ് കുന്നുകൂടിക്കിടന്നത്.മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഗെയിമിംഗ് കമ്ബ്യൂട്ടറുകളും കസേരകളും ഈ മാലിന്യങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ നിലയിലായിരുന്നു. ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പറുകള്‍ ടോയ്‌ലറ്റിനു ചുറ്റും കുന്നുകൂടിയിരിക്കുന്നു. സിങ്ക് നിറയെ മാലിന്യം നിറഞ്ഞ് ബ്ലോക്ക് ആയ അവസ്ഥയിലാണ്.
തറയില്‍ അഴുക്കിന്റെ കട്ടിയുള്ള പാളികളും രൂപപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തിനിടയില്‍ ഇയാള്‍ വളരെ അപൂർവ്വമായി മാത്രമേ മുറിക്ക് പുറത്തിറങ്ങിയിട്ടുള്ളൂവെന്നാണ് ഹോട്ടല്‍ അധികൃതർ പറയുന്നത്. ഹോട്ടലിലെ പല ജീവനക്കാരും ഇയാളെ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഭക്ഷണത്തിനായി ഫുഡ് ഡെലിവറി ആപ്പുകളെ മാത്രമാണ് യുവാവ് ആശ്രയിച്ചിരുന്നത്. ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടങ്ങള്‍ മുറിയില്‍ തന്നെ വലിച്ചെറിയുകയായിരുന്നു പതിവ്.
യുവാവ് മുറി ഒഴിഞ്ഞ ശേഷം ശുചീകരണ തൊഴിലാളികള്‍ മൂന്ന് ദിവസം തുടർച്ചയായി പണിയെടുത്താണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. എന്നാല്‍ വൃത്തിഹീനമായ ഗന്ധവും അഴുക്കും കാരണം മുറി ഇപ്പോഴും മറ്റൊരാള്‍ക്ക് താമസിക്കാൻ യോഗ്യമായിട്ടില്ല. റൂം മൊത്തത്തില്‍ പുതുക്കിപ്പണിയേണ്ടി വരുമെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചു. ഇത് ഹോട്ടല്‍ മുറിയാണോ അതോ ചപ്പുചവറുകള്‍ ഇടുന്ന സ്ഥലമാണോ എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്.

















